കണ്ണാറ: മയക്കുമരുന്ന് വിപണനം നടത്തുന്നവരെ കണ്ടെത്തുന്നതിന് തൃശൂർ എക്സൈസ് നടത്തിയ റെയ്ഡിൽ കണ്ണാറ സ്വദേശിയായ യുവാവ് പിടിയിൽ. കാളക്കുന്ന് മണിവിലയത്ത് വീട്ടിൽ രാജീവിന്റെ മകൻ ശിവം കോലി (27) ആണ് മാരക മയക്കുമരുന്നായ എംഡിഎംഎയുമായി പിടിയിലായത്. കുട്ടികൾക്കിടയിൽ മയക്കുമരുന്ന് വിപണനം നടത്തുന്നവരെ കണ്ടെത്തുന്ന ഹോട്ട്സ്പോട്ടുകളിൽ രാത്രി നടത്തിയ റെയ്ഡിലാണ് അറസ്റ്റ്.
സിന്തറ്റിക് ലഹരി വസ്തുക്കൾ വ്യാപകമായി വിപണനവും, ഉപയോഗവും നടത്തുന്നുണ്ടെന്ന ഇന്റലിജൻസ് വിവരത്തിൽ തൃശൂർ റേഞ്ച് എക്സൈസ് ഇൻസപെക്ടർ അബ്ദുൾ അഷ്റഫും സംഘവുമാണ് ഇയാളെ പിടികൂടിയത്. കണ്ണാറ, ചേരുംകുഴി, കാളക്കുന്ന് മേഖലകളിലെ പ്രധാന മയക്കുമരുന്ന് വിതരണക്കാരനാണ് ശിവം കോലി. ഇയാൾക്കെതിരെ വേറെയും മയക്കുമരുന്നു കേസുകളുണ്ട്. ഇയാളിൽനിന്നു മയക്കുമരുന്നു വാങ്ങിയ യുവാക്കളെയും അറസ്റ്റ് ചെയ്തു. ഇയാൾക്കു മയക്കുമരുന്നു നൽകുന്ന വലിയ സംഘമുണ്ടെന്നും കാരിയറായും പ്രവർത്തിക്കുന്നെന്നു വിവരമുണ്ട്. കഴിഞ്ഞ നവംബറിൽ കണ്ണാറ സെന്ററിൽ ശിവം കോലി സഞ്ചരിച്ച ബൈക്ക് അമിത വേഗത്തിലെത്തി നിയന്ത്രണംവിട്ട് ഇടിച്ചു വഴിയാത്രക്കാരിയായ തമിഴ്നാട് വിളുപ്പുരം മുരുകൻ ഭാര്യ ഭാനുമതി (32) മരിച്ചിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കാപ്പ നിയമ പ്രകാരം
യുവാവിനെ ജയിലിലടച്ചു
ഒല്ലുർ: കാപ്പ നിയമപ്രകാരം യുവാവിനെ ജയിലിലടച്ചു. ഒരാളെ നാടുകടത്തി. ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടയും കടവി സംഘത്തിലെ പ്രധാനിയുമായിരുന്ന ആനക്കല്ല് കിഴക്കേമട്ടുമേൽ വീട്ടിൽ കടു എന്ന് വിളിക്കുന്ന അരുണി (29)നെയാണു ജയിലിലടച്ചത്. ഇയാൾക്കെതിരേ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി വധശ്രമമുൾപ്പെടെ പതിനഞ്ചോളം കേസുകളുണ്ട്. ജില്ലാ കളക്ടറുടെ ഉത്തരവിനെത്തുടർന്നാണു അറസ്റ്റ് ചെയ്തു വിയ്യൂർ ജയിലിലേക്കു മാറ്റിയത്. നിരവധി കേസുകളിൽ ഉൾപ്പെട്ട ഒല്ലൂർ എടുക്കുന്നി തെക്കേക്കര വീട്ടിൽ അയ്യൻ എന്ന ഷിബിനെ(33)യാണ് ആറുമാസത്തേക്കു നാടുകടത്തിയത്. ഒല്ലൂർ എസിപി പി.എസ്. സുരേഷ്, ഒല്ലൂർ എസ്എച്ച്ഒ ബെന്നി ജേക്കബ് എന്നിവരുടെ റിപ്പോർട്ട് പ്രകാരമാണു നടപടി.
മയക്കുമരുന്നുമായി യുവാവ് പിടിയിൽ
12:47 AM Jun 09, 2023 | Deepika.com