വെള്ളിക്കുളങ്ങര: മറ്റത്തൂർ പഞ്ചായത്തിലെ വെള്ളിക്കുളങ്ങര മോനൊടി റോഡിലുള്ള ട്രാംവേ പാലം വീതികൂട്ടി പുനർ നിർമിക്കണമെന്ന് ആവശ്യമുയരുന്നു. ഒരു നൂറ്റാണ്ടുമുന്പു നിലവിലുണ്ടായിരുന്ന ചാലക്കുടിപറന്പിക്കുളം ട്രാവേയുടെ ഭാഗമായി നിർമിക്കപ്പെട്ട പാലത്തിനു വീതിയില്ലാത്തത് സുഗമമായ ഗതാഗതവും അസാധ്യമാക്കുന്നു.
പാലത്തിന്റെ ഇരുവശത്തുമുള്ള കൈവരികൾ നശിക്കുകയാണ്. ബ്രിട്ടീഷ് ഭരണകാലത്തു പറന്പിക്കുളം വനത്തിൽനിന്നു കൊച്ചിതുറമുഖത്തേക്കു തടിയെത്തിക്കാൻ നിർമിച്ച കൊച്ചിൻ ഫോറസ്റ്റ് ട്രാംവേയുടെ ഭാഗമായിരുന്നു വെള്ളിക്കുളങ്ങരയിലെ പാലം. ചാലക്കുടിമുതൽ പറന്പിക്കുളംവരെയുണ്ടായിരുന്ന പാതയിലൂടെ 1905 മുതൽ 1951 വരെ ട്രെയിൻ ഓടിയിരുന്നു. അറുപതുകളിൽ ട്രാംവേ നിർത്തി പാളം പൊളിച്ചെങ്കിലും പാലം നിലനിർത്തി.
പ്രദേശവാസികളുടെ സഞ്ചാരസൗകര്യത്തിനായി മറ്റത്തൂർ പഞ്ചായത്ത് അധികൃതർ പാലത്തിൽ മരപ്പലകകൾ സ്ഥാപിച്ചു. പിന്നീടു കോണ്ക്രീറ്റ് സ്ലാബുകളും നിർമിച്ചു. മൂന്നു സ്വകാര്യബസുകളുൾപ്പടെ നിരവധി വാഹനങ്ങളാണിപ്പോൾ പാലത്തിലൂടെ കടന്നുപോകുന്നത്. പാലത്തിന്റെ ഒരുഭാഗത്തെ റോഡ് വീതികൂട്ടിയെങ്കിലും മറുഭാഗത്തിന്റെ വികസനം മുടങ്ങി. നൂറ്റാണ്ടു പിന്നിട്ടിട്ടും തെല്ലും ബലക്ഷയമില്ലാത്ത ട്രാംവേ പാലത്തിന്റെ കൽത്തൂണുകൾ അതേ പടി നിലനിർത്തി മുകൾ ഭാഗം വീതി കൂട്ടി പുനർനിർമ്മിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
ട്രാംവേ പാലത്തിന്റെ കൈവരികൾ നശിക്കുന്നു
12:43 AM Jun 09, 2023 | Deepika.com