ഇരിങ്ങാലക്കുട: തൃശൂർ കൊടുങ്ങല്ലൂർ റൂട്ടിലെ സ്വകാര്യ ബസുകളുമായി ബന്ധപ്പെട്ട അപകടങ്ങൾ വർധിച്ച സാഹചര്യത്തിൽ സ്വകാര്യ ബസുടമകളുടെ യോഗം വിളിക്കാൻ മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗത്തിൽ തീരുമാനം. കഴിഞ്ഞ ദിവസം മാപ്രാണത്തു സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മുപ്പതോളം പേർക്കു പരിക്കേറ്റ വിഷയം കോണ്ഗ്രസ് പ്രതിനിധി ആന്റോ പെരുന്പിള്ളിയാണ് യോഗത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത്.
പോലീസും മോട്ടോർ വാഹന വകുപ്പും കാഴ്ചക്കാരായി മാറിയിരിക്കുകയാണെന്നും വിമർശനം ഉയർന്നു. സമയക്രമത്തിന്റെ പേരിൽ കാട്ടൂർ തൃപ്രയാർ റൂട്ടിൽ സ്വകാര്യ ബസുകൾ തമ്മിലുള്ള തർക്കങ്ങളും ചർച്ചാ വിഷയമായി. തുടർന്നാണ് വിഷയങ്ങൾ ചർച്ച ചെയ്യാൻ സ്വകാര്യ ബസുടമകളുടെ യോഗം വിളിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു നിർദേശം നൽകിയത്. കാട്ടൂർ റൂട്ടിലെ വിഷയം അനന്തമായി നീട്ടി കൊണ്ടുപോകാൻ കഴിയില്ലെന്നും ബസ് ഉടമകളുടെ നിലപാടിനോട് യോജിക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
ബസുകളുടെ വേഗത നിയന്ത്രിക്കാൻ പരിശോധനകളും പിഴ ഈടാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ച് വരുന്നുണ്ടെന്നും യോഗത്തിൽ പങ്കെടുത്ത പോലീസ് ഉദ്യോഗസ്ഥൻ വിശദീകരിച്ചു. മുകുന്ദപുരം താലൂക്കിൽ എൽഎ ഓഫീസ് ആരംഭിച്ചുവെങ്കിലും താലൂക്കിൽ താമസിക്കുന്നവർക്ക് പട്ടയ സംബന്ധമായ വിഷയങ്ങൾക്ക് ഇപ്പോഴും തൃശൂരിൽ പോകേണ്ട അവസ്ഥയാണെന്ന് മുസ്ലീം ലീഗ് പ്രതിനിധി കെ.എ. റിയാസുദ്ദീൻ പറഞ്ഞു. തൃശൂർ റൂറൽ പോലീസ് ആസ്ഥാനത്തിന്റെ പ്രവർത്തനം ആരംഭിച്ച് കഴിഞ്ഞ സാഹചര്യത്തിൽ കാട്ടുങ്ങച്ചിറ പോലീസ് സ്റ്റേഷന് മുന്നിൽ ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. യോഗത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അധ്യക്ഷത വഹിച്ചു. വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എസ്. തന്പി സീമ പ്രേംരാജ്, ടി.വി. ലത, പുതുക്കാട് എംഎൽഎ യുടെ പ്രതിനിധി എ.വി. ചന്ദ്രൻ, തഹസിൽദാർ കെ. ശാന്തകുമാരി തുടങ്ങിയവർ പ്രസംഗിച്ചു.
ബസുടമകളുടെ യോഗം വിളിക്കും
12:43 AM Jun 09, 2023 | Deepika.com