തൃശൂർ: അജൻഡ മുൻകൂട്ടി അറിയിക്കാതെയും മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ട ഡിവിഷൻ സഭകൾ പൂർത്തീകരിക്കാതെയും വർക്കിംഗ് ഗ്രൂപ്പ് ശിപാർശകൾ അട്ടിമറിച്ചു കൊണ്ടുള്ള ഏകപക്ഷീയമായ തീരുമാനങ്ങളിലും പ്രതിഷേധിച്ച് മാസ്റ്റർ പ്ലാൻ സ്പെഷൽ കമ്മിറ്റി യോഗത്തിൽനിന്ന് കോണ്‍ഗ്രസും ബിജെപിയും ഇറങ്ങിപ്പോയി. കോർപറേഷൻ കൗണ്‍സിലിൽ കോണ്‍ഗ്രസും ബിജെപിയും ഒന്നിക്കുന്നതോടെ ഭരണകക്ഷി ന്യൂനപക്ഷമായി മാറിയെങ്കിലും അതൊന്നും നോക്കാതെയാണ് ധിക്കാരപരമായി മാസ്റ്റർ പ്ലാനുമായി മുന്നോട്ടു പോകുന്നതെന്ന് കോണ്‍ഗ്രസ് പ്രതിപക്ഷ നേതാവ് രാജൻ പല്ലനും ബിജെപി നേതാവ് വിനോദ് പൊള്ളാഞ്ചേരിയും പറഞ്ഞു.
കരട് മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയതും കഴിഞ്ഞ സ്പെഷൽ കമ്മിറ്റി യോഗങ്ങളുടെ തീരുമാനങ്ങളുടെ മിനിറ്റ്സ് കമ്മിറ്റി അംഗങ്ങൾക്ക് നൽകാതെയും അംഗങ്ങൾ അറിയാതെ സെക്രട്ടറിയുടെ ഇമെയിൽ വഴി ടൗണ്‍ പ്ലാനിങ് വിഭാഗത്തിലേക്ക് തീരുമാനങ്ങൾ അറിയിക്കുകയും ചെയ്യുന്ന ഭരണപക്ഷത്തിന്റെ ഏകപക്ഷീയമായ തീരുമാനങ്ങളിൽ വിയോജിപ്പ് അറിയിച്ചു കൊണ്ടാണ് തങ്ങൾ ഇറങ്ങിപ്പോന്നതെന്ന് വിനോദ് പൊള്ളാഞ്ചേരി പറഞ്ഞു.
ഭൂരിപക്ഷ അംഗീകാരമില്ലാത്ത കരട് മാസ്റ്റർ പ്ലാൻ സർക്കാർ തിരിച്ചയയ്ക്കുന്നതിനു പകരം ഭരണസ്വാധീനം ഉപയോഗിച്ച് അംഗീകരിപ്പിക്കുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രാജൻ.ജെ പല്ലൻ ആരോപിച്ചു.
ഇതിനകം ഒട്ടേറെ പരാതികളാണ് മാസ്റ്റർ പ്ലാനിനെതിരെ കോർപറേഷനിലെത്തിയിരിക്കുന്നത്. പരാതികൾ സ്വീകരിക്കാനുള്ള അവസാന തീയതി 17 വരെയെന്നത് നീട്ടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
അമൃത് സിറ്റി മാസ്റ്റർ പ്ലാൻ സ്പെഷൽ കമ്മിറ്റി യോഗം ബഹിഷ്കരിച്ച് കോണ്‍ഗ്രസും ബിജെപിയും
12:39 AM Jun 09, 2023 | Deepika.com