ഗുരുവായൂർ: റെയിൽവേ മേൽപ്പാലത്തിന്റെ നിർമാണവുമായി ബന്ധപെട്ട് റെയിൽവെ പരിശോധന വിഭാഗത്തിന്റെ മെല്ലെപ്പോക്ക് പാലത്തിന്റെ പൂർത്തീകരണം വൈകാൻ കാരണമാകുന്നു. റെയിൽവേ ഉദ്യോഗസ്ഥർ ഗുരുവായൂരിലെത്തി തൂണുകളുടെ പരിശോധന നടത്തിയതിന് ശേഷം മാത്രമേ പാളത്തിനു മുകളിൽ ഗർഡറുകൾ സ്ഥാപിക്കുന്ന പ്രവൃത്തി നടക്കൂ. ഇതു സംബന്ധിച്ച് വിശദീകരണം നൽകേണ്ട റെയിൽവെ ഉദ്യോഗസ്ഥൻ എൻ.കെ. അക്ബർ എംഎൽഎ വിളിച്ചു ചേർത്ത അവലോകന യോഗത്തിൽ പങ്കെടുത്തില്ല.
യോഗത്തിനെത്താത്ത ഉദ്യോഗസ്ഥന്റെ അനാസ്ഥ ഉന്നതോദ്യോഗസ്ഥരെ അറിയിക്കാനും ഉദ്യോഗസ്ഥനിൽ നിന്ന് വിശദീകരണം വാങ്ങാനും എംഎൽഎ നിർദേശം നൽകി. തൂണുകൾ പൂർത്തിയാക്കി രണ്ടുമാസം കഴിഞ്ഞിട്ടും റെയിൽവേ അധികൃതർ പരിശോധന നടത്തിയിട്ടില്ല. ഇതു നിർമാണത്തിനു തടസമായി. മുകളിൽ സ്ഥാപിക്കുന്ന സൂപ്പർസ്ട്രക്ച്ചറിന് അന്തിമ അംഗീകാരം ലഭ്യമാക്കാൻ ഉന്നതതല യോഗം ചേരും.
റെയിൽവേയുടെ അനുമതി ലഭിച്ചാൽ ഓണത്തിനു പാലം തുറക്കാമെന്ന് എംഎൽഎ പറഞ്ഞു. തിരുവെങ്കിടം അടിപ്പാത നിർമാണവുമായി ബന്ധപ്പെട്ട് ഭൂമിയുടെ വില നിശ്ചയിച്ച് രണ്ട് ദിവസത്തിനകം തീരുമാനം അറിയിക്കുമെന്ന് റവന്യൂ വകുപ്പ് അധികൃതർ യോഗത്തെ അറിയിച്ചു. നഗരസഭ സെക്രട്ടറി ബീന എസ്. കുമാർ, ടെന്പിൾ എസ്എച്ച്ഒ സി. പ്രേമാനന്ദകൃഷ്ണൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
റെയിൽവേയ്ക്കു മെല്ലെപ്പോക്ക്; പാലം നിർമാണം വൈകുന്നു
12:39 AM Jun 09, 2023 | Deepika.com