തിരുവല്ല: സാമ്പത്തിക തട്ടിപ്പ് കേസിൽ റിമാൻഡിൽ കഴിയുന്ന കോണ്‍ഗ്രസ് നേതാവുകൂടിയായ തിരുവല്ല നിരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. പുന്നൂസിനെതിരേ കൂടുതല്‍ കേസുകള്‍. സാമ്പത്തിക തട്ടിപ്പിന് പുളിക്കീഴ്, ആറന്മുള സ്റ്റേഷനുകളിലുമായി മൂന്നു കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. .
തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റി വഞ്ചിച്ചെന്ന പരാതിയിലാണ് ആറന്മുള പോലീസ് കേസെടുത്തത്. കോഴഞ്ചേരി സ്വദേശിനി വീട്ടമ്മയാണ് പരാതിക്കാരി. രണ്ട് വര്‍ഷം മുന്‍പ് ഈ ഇനത്തില്‍ 25 ലക്ഷം വാങ്ങിയെന്നും അഞ്ചു ലക്ഷം രൂപ മടക്കി കിട്ടിയെന്നും, 20 ലക്ഷം രൂപയുടെ വണ്ടിച്ചെക്ക് നല്‍കിയെന്നുമാണ് പരാതിയില്‍ പറയുന്നത്.
കെ.പി. പുന്നൂസിനെ കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റു ചെയ്ത വിവരം അറിഞ്ഞ് വീട്ടമ്മ ആറന്മുള പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അതേസമയം, ലൈഫ് പദ്ധതിയില്‍ വീടുവച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് മൂന്നു ലക്ഷം രൂപ കൈപ്പറ്റി വഞ്ചിച്ചെന്ന വിഷയത്തിലാണ് പുളിക്കീഴ് സ്റ്റേഷനിലെ ഒരു കേസ്. നിരണം സ്വദേശി സ്റ്റെബിന് സണ്ണിയാണ് പരാതിക്കാരന്.
ജര്‍മന്‍ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാക്കാമെന്ന് വിശ്വസിപ്പിച്ച് 56 ലക്ഷം തട്ടിയെന്ന കേസില്‍ വടക്കഞ്ചേരി പോലീസ് കഴിഞ്ഞദിവസം കെ.പി. പുന്നൂസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. മകള്‍ക്ക് എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്നു കാട്ടി പാലാ സ്വദേശി നല്കിയ പരാതിയിലാണ് ദിവസങ്ങള്‍ക്ക് മുന്‍പ് ഇയാള്‍ കോട്ടയം ഈസ്റ്റ് പോലീസിന്റെ പിടിയിലായത്.
സമാനമായ പരാതികൾ മറ്റു പോലീസ് സ്റ്റേഷൻ പരിധികളിലും ഇയാൾക്കെതിരേ ഉയരുന്നുണ്ട്. ഏതാനും വർഷം മുന്‍പും സാന്പത്തിക തട്ടിപ്പുകേസിൽ കെ.പി. പുന്നൂസിനെ അറസ്റ്റു ചെയ്തിരുന്നു. അതിനുശേഷവും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുകയും പ്രസിഡന്റ് സ്ഥാനത്തെത്തുകയുമായിരുന്നു. കഴിഞ്ഞിദിവസം പാർട്ടി സസ്പെൻഡ് ചെയ്തെങ്കിലും പ്രസിഡന്റ് സ്ഥാനം തുടരുകയാണ്.
സാന്പത്തിക തട്ടിപ്പ്: പുന്നൂസിനെതിരേ വീണ്ടും കേസുകൾ
11:01 PM Jun 08, 2023 | Deepika.com