ഇരിങ്ങാലക്കുട: ലോകാരോഗ്യ സംഘടന ഭിന്നശേഷി മേഖലയിൽ നടപ്പാക്കുന്ന ടാപ്പ് പദ്ധതി (ട്രെയിനിംഗ് ഇൻ അസിസ്റ്റീവ് പ്രൊഡക്റ്റ്) നടത്തിപ്പിനായി ദേശീയ തലത്തിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ (നിപ്മർ) ചുമതല. സഹായ ഉപകരണങ്ങളുടെ ആവശ്യകതയും ഉപയോഗവും സംബന്ധിച്ച അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് ഡബ്ല്യുഎച്ച്ഒ പദ്ധതി നടപ്പാക്കുന്നത്. ഒരു പഞ്ചായത്തിലെ ആരോഗ്യ പ്രവർത്തകരെ സഹായ ഉപകരണങ്ങളുടെ ആവശ്യകതാ നിർണയം, ഉപകരണങ്ങളുടെ ഉപയോഗം, തുടർനടപടികൾ എന്നിവ നൽകി സജ്ജമാക്കുകയെന്നതാണ് പദ്ധതിയുടെ ആദ്യഘട്ടം. നിപ്മർ നിലകൊള്ളുന്ന ആളൂർ പഞ്ചായത്തിനെയാണു പൈലറ്റ് പദ്ധതിക്കായി തെരഞ്ഞെടുത്തത്.
തുടർന്ന് മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും. പരിശീലനം സിദ്ധിച്ച ജീവനക്കാരുടെ സേവനം പ്രയോജനപ്പെടുത്തി കേരളത്തിലെ ആരോഗ്യ മേഖലയിലെ പ്രഫഷണലുകൾക്ക് പരിശീലനം നൽകാൻ പദ്ധതിയിലൂടെ കഴിയുമെന്നാണ് വിലയിരുത്തൽ. നിപ്മറിലെ പ്രഫഷണൽ ജീവനക്കാർ, പ്രഫഷണൽ വിദ്യാർഥികൾ, പഞ്ചായത്തിലെ ഗ്രാമതല ആരോഗ്യപ്രവർത്തകർ എന്നിവർക്കുള്ള പരിശീലനം, സഹായ ഉപകരണങ്ങളുടെ ആവശ്യകതാ നിർണയം, സഹായ ഉപകരണങ്ങളുടെ വിതരണവും തുടർ നടപടികളുമടക്കം അഞ്ചുഘടകങ്ങളിലൂടെയാണ് പദ്ധതി നടപ്പാക്കുക. 24.72 ലക്ഷം രൂപയുടെ സഹായ ഉപകരണങ്ങളും പദ്ധതിയുടെ പരിശീലന ചെലവിലേയ്ക്ക് 20.60 ലക്ഷം രൂപയുമാണ് ഡബ്ല്യുഎച്ച്ഒ ആദ്യഘട്ടത്തിൽ നൽകുക.
കേരളത്തിലെ ഒരു പഞ്ചായത്തിനെ ഇന്ത്യയിലെ ആദ്യ സന്പൂർണ സഹായ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്ന പഞ്ചായത്താക്കി മാറ്റാൻ പദ്ധതി മുഖേന സാധിക്കുമെന്ന് നിപ്മർ എക്സിക്യുട്ടീവ് ഡയറക്ടർ ഇൻ ചാർജ് സി. ചന്ദ്രബാബു പറഞ്ഞു. നിലവിൽ സംസ്ഥാനതലത്തിൽ സഹായ ഉപകരണങ്ങളുടെ നിർമാണം, വിതരണം എന്നിവയ്ക്ക് തദ്ദേശ ഭരണവകുപ്പിന്റെ അനുമതിയുള്ള സ്ഥാപനം എന്ന നിലയിൽ പദ്ധതി ഏറ്റെടുക്കുന്നത് നിപ്മറിനെ സംബന്ധിച്ച് അഭിമാനകരമായ നേട്ടമാണെന്നും ടാപ് പദ്ധതി നടപ്പിലാക്കുന്നതിന് സംസ്ഥാന സർക്കാർ ഇതിനകം തന്നെ അനുമതി നൽകിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
ലോകാരോഗ്യ സംഘടനയുടെ ടാപ് പദ്ധതി: നടത്തിപ്പ് ചുമതല നിപ്മറിന്
01:14 AM Jun 08, 2023 | Deepika.com