ചാവക്കാട്: പൊന്നാനി റൂട്ടിൽ ബസ് ജീവനക്കാർ നടത്തുന്ന പണിമുടക്ക് മൂന്നാം ദിവസത്തിലേക്ക്. ഇന്നും ബസ് ഓടില്ല. വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് മർദനത്തിനിരയായ കണ്ടക്ടർക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിൽ പ്രതിഷേധിച്ചാണു സമരം.
സിഐടിയു, ഐഎൻടിയുസി സംയുക്ത തൊഴിലാളി യൂണിയനാണ് അനിശ്ചിതകാല പണിമുടക്കിന് ആഹ്വാനം ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച ചാവക്കാട് പൊന്നാനി റൂട്ടിൽ സർവീസ് നടത്തുന്ന അൽ അമീൻ ബസിലെ കണ്ടക്ടർ അലി അഷ്കറിനെയാണ് ഒരു സംഘം ആളുകൾ എടക്കഴിയൂർ നാലകല്ലിൽ വെച്ച് മർദിച്ചത്. യൂണിഫോമില്ലാതെ യാത്ര ചെയ്ത വിദ്യാർഥിനിയോടു കണ്സഷൻ കാർഡ് ആവശ്യപ്പെട്ടപ്പോൾ തിരിച്ചറിയൽ കാർഡാണു കാട്ടിയത്. എങ്കിലും യാത്ര തുടരുവാൻ കണ്ടക്ടർ അനുവദിച്ചു. എന്നാൽ, വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചു സംഘം ചേർന്നു മർദിക്കുകയായിരുന്നു.
പരിക്കേറ്റ കണ്ടക്ടറെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മർദിച്ചവർക്കെതിരേ നടപടിയെടുക്കാതെ കണ്ടക്ടർക്കെതിരേ ജ്യാമമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകായിരുന്നു. ഇതിൽ പ്രതിഷേധിച്ചാണു ബസ് തൊഴിലാളികൾ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചത്. നീതി ലഭിക്കുന്നത് വരെ ചാവക്കാട് - പൊന്നാനി റൂട്ടിൽ ബസ് പണിമുടക്ക് തുടരുമെന്ന് യൂണിയൻ ഭാരവാഹികളയായ മുകുന്ദൻ തട്ടകത്ത്, സെയ്തലവി, ബാബു ചാവക്കാട്, കമാലു ചാവക്കാട് എന്നിവർ അറിയിച്ചു.
കണ്ടക്ടർക്ക് മർദനം: പൊന്നാനി റൂട്ടിൽ ഇന്നും ബസ് പണിമുടക്ക്
01:14 AM Jun 08, 2023 | Deepika.com