ഗുരുവായൂർ: നഗരസഭയുടെ കരട് മാസ്റ്റർ പ്ളാനിൽ അംഗീകരിച്ച കന്പോസ്റ്റ് പ്ലാന്റ് നടപ്പിലാക്കാൻ അനുവദിക്കില്ലെന്നു ജനകീയ സമരസമിതി നേതാക്കൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
പുതുശേരിപ്പാടത്തെ ജനവാസ മേഖലയിൽ കന്പോസ്റ്റ് പ്ലാന്റ് സ്ഥാപിച്ചാൽ പ്ലാന്റിലെ മാലിന്യം വലിയ തോട്ടിലേക്കെത്തും. ഇത് ആരോഗ്യപ്രശ്നങ്ങൾക്കിടയാക്കും. ഗുരുവായൂരിലെത്തുന്ന ലക്ഷക്കണക്കിനു ഭക്തരിൽനിന്നു സാന്പത്തിക ലാഭമുണ്ടാക്കുന്നതു ഗുരുവായൂർ നഗരസഭയും, ദേവസ്വവും , ലോഡ്ജും, കച്ചവട സ്ഥാപനങ്ങളുമാണ്. എന്നാൽ മാലിന്യം തള്ളുന്നതു തൈക്കാട് മേഖലയിലെ മന്നിക്കര, പാലുവായ്, പുതുശേരിപ്പാടം, ചക്കംകണ്ടം പ്രദേശങ്ങളിലേക്കാണെന്നു സമരസമിതി ആരോപിച്ചു.
ഗുരുവായൂർ നഗരസഭയും ദേവസ്വവും ചേർന്ന് ഗുരുവായൂർ പരിസരത്തു തന്നെ മാലിന്യ പ്ലാന്റിനുള്ള സ്ഥലം കണ്ടെത്തണം. പ്ലാന്റുമായി മുന്നോട്ടു പോയാൽ സമരപരിപാടികൾ ആരംഭിക്കുമെന്നും. സമരസമിതി ഭാരവാഹികൾ അറിയിച്ചു. സമരസമിതി കണ്‍വീനർ പി.എസ്. രാജൻ, ജോസ് പോൾ, പി.ടി. ജോണ്സൻ, പി.കെ. പരമേശ്വരൻ, സിനിൽ പറങ്ങനാട്ട് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
പുതുശേരിപ്പാടത്ത് കന്പോസ്റ്റ് പ്ലാന്റ് അനുവദിക്കില്ലെന്ന്
01:12 AM Jun 08, 2023 | Deepika.com