എരുമപ്പെട്ടി: തിച്ചൂരിൽ ലോട്ടറി ഏജൻസി കേന്ദ്രീകരിച്ച് സമാന്തര ലോട്ടറി ചൂതാട്ടം നടത്തിയ മൂന്നുപേർ അറസ്റ്റിൽ. ഇവരിൽ നിന്ന് പണവും ഇടപാടുകൾ നടത്തിയിരുന്ന പേപ്പറുകളും പോലീസ് കണ്ടെടുത്തു.
തിച്ചൂർ ഡാറ്റാ ലോട്ടറി ഏജന്റായ തളി ചേലൂർച്ചിറ മൂരിപ്പാറ വീട്ടിൽ കുട്ടൻ(39), ഇട്ടോണം മൈലാടികുന്ന് വീട്ടിൽ പ്രജിത്ത്(19), ചാലിശേരി പിലാക്കൂട്ടത്തിൽ റഷീദ് (42) എന്നിവരാണു പിടിയിലായത്. പ്രതികളിൽനിന്ന് 12,490 രൂപയും ലോട്ടറി ഇടപാടുകൾക്കു സൂക്ഷിച്ച പേപ്പറുകളും പോലിസ് കണ്ടെടുത്തു. കേരള ലോട്ടറി ഏജന്റായ കുട്ടന്റെ സ്ഥാപനം കേന്ദ്രീകരിച്ചാണ് അനധികൃത ചൂതാട്ടം നടത്തിയിരുന്നത്. കേരള ലോട്ടറിയുടെ അവസാനത്തെ നാലു നന്പറുകൾ കടലാസിലും വാട്സ് ആപ്പിലും എഴുതി നൽകിയാണ് ചൂതാട്ടം നടത്തുന്നത്. അവസാനത്തെ മൂന്ന് നന്പറുകൾക്കാണ് സമ്മാനം നൽകുന്നത്. അതേ സമയം ഇതൊരു തട്ടിപ്പാണെന്നും ആരോപണമുണ്ട്. സാധാരണക്കാരായ കൂലിപ്പണിക്കാരാണു ലോട്ടറി ചൂതാട്ടത്തിനു കൂടുതലും ഇരകളാകുന്നത്. വീട്ടമ്മമാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ സ്പെഷൽ ബ്രാഞ്ച് രഹസ്യാന്വേഷണ വിഭാഗം വിവരം നൽകിയതിനെ തുടർന്ന് എരുമപ്പെട്ടി എസ്.ഐ ടി.സി അനുരാജിന്റെ നേതൃത്വത്തിൽ സിവിൽ പൊലിസ് ഓഫീസർമാരായ കെ. സഗുണ്‍, എ.ബി ശിഹാബുദ്ദീൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
സമാന്തര ലോട്ടറി ചൂതാട്ടം: മൂന്നുപേർ പിടിയിൽ
01:12 AM Jun 08, 2023 | Deepika.com