തൃശൂർ: ഗവ. മെഡിക്കൽ കോളജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് യാഥാർത്ഥ്യമാകുന്നു. പദ്ധതിയ്ക്ക് കിഫ്ബിയുടെ സാന്പത്തിക അനുമതി ലഭിച്ചു. 277.77കോടി രൂപയുടെ പദ്ധതിയായ അമ്മയും കുഞ്ഞും ബ്ലോക്കിന് പിന്നാലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് പദ്ധതിയ്ക്ക് കിഫ്ബിയുടെ 199.41 കോടി രൂപ സാന്പത്തിക അനുമതിയായി.
മെഡിക്കൽ കോളജിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണ് സംസ്ഥാന സർക്കാർ നേതൃത്വം നൽകുന്നത്. കഴിഞ്ഞ മാസം 40 കോടി രൂപയുടെ 26 പദ്ധതികളാണ് നാടിന് സമർപ്പിച്ചത്. സമീപ ജില്ലകളിൽ നിന്നുൾപ്പടെ തൃശൂർ ഗവ. മെഡിക്കൽ കോളജിനെ ആശ്രയിക്കുന്ന സാധാരണകാർക്ക് വലിയ ആശ്വാസമാവുകയാണ് സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങൾ.
മെഡിക്കൽ കോളജിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാകും സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്. സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളായ ന്യൂറോളജി, ന്യൂറോസർജറി, കാർഡിയോളജി, പ്ലാസ്റ്റിക്ക് സർജറി, നെഫ്രോളജി, ഗ്യാസ്ട്രോ എന്ററോളജി, യൂറോളജി തുടങ്ങിയ സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങൾ ഒരുക്കും.
അമ്മയും കുഞ്ഞും ബ്ലോക്കിന് ഏപ്രിൽ മാസത്തിൽ കിഫ്ബിയുടെ സാന്പത്തിക അനുമതി ലഭിച്ചു. അതിനു പിന്നാലെയാണ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് പദ്ധതിയ്ക്ക് കിഫ്ബിയുടെ 199.41 കോടി രൂപ സാന്പത്തിക അനുമതി ലഭിച്ചിരിക്കുന്നത്. ഘട്ടം ഘട്ടമായുള്ള പ്രവർത്തനങ്ങളിലൂടെ തൃശൂർ ഗവ. മെഡിക്കൽ കോളജ് വികസന പടവുകൾ കയറുകയാണ്. അത്യാധുനിക ചികിത്സ ലഭ്യമാക്കുന്ന സാധാരണക്കാരുടെ ആശുപത്രിയാക്കി മെഡിക്കൽ കോളജിനെ ഉയർത്തി.
പദ്ധതികളുടെ സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ ആയി ഇൻകൽ പ്രവർത്തിക്കുന്നു. സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ യുടെ നേതൃത്വത്തിൽ കിഫ്ബി - ഇൻകൽ പ്രതിനിധികളുടെയും മെഡിക്കൽ കോളജ് ഉദ്യോഗസ്ഥരുടെയും റിവ്യൂ യോഗങ്ങൾ നടന്നു.
സ്വപ്ന സാക്ഷാത്കാരത്തിനൊരുങ്ങി മെഡിക്കൽ കോളജ്; സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് യാഥാർഥ്യമാകുന്നു
01:10 AM Jun 08, 2023 | Deepika.com