കോന്നി: നിയോജക മണ്ഡലം പരിധിയില്‍ ഡെങ്കിപ്പനി വ്യാപനം രൂക്ഷമായതോടെ പ്രതിരോധം ശക്തമാക്കാന്‍ തീരുമാനം. ഇന്നു നിയോജകമണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു യോഗം ചേരും. യോഗത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, പഞ്ചായത്ത് അധികൃതര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, എന്‍സിസി, എന്‍എസ്എസ്, എസ്പിസി, സ്കൂള്‍ പിടിഎ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.
നാളെയും ഏഴിനും മണ്ഡലത്തിലെ എല്ലാ വാര്‍ഡുകളിലും യോഗം ചേരും.
എട്ടിനു രാവിലെ ഒമ്പതു മുതല്‍ മണ്ഡലത്തിലെ എല്ലാ വാര്‍ഡുകളിലുമായി കാല്‍ലക്ഷം പേരെ പങ്കെടുപ്പിച്ചു പ്രതിരോധ പ്രവര്‍ത്തനവും ശുചീകരണവും ഉറവിട മാലിന്യ സംസ്കരണ സംഘടിപ്പിക്കും. ഡെങ്കി പരത്തുന്ന ഈഡിസ് കൊതുകുകള്‍ പെരുകുന്നതു തടയുകയാണ് പ്രധാന പ്രതിരോധം.
173 ഡെങ്കിപ്പനി കേസുകള്‍
കഴിഞ്ഞ മാസം ജില്ലയില്‍ ഡെങ്കിപ്പനി വ്യാപകമായി കണ്ടെത്തിയെങ്കിലും കോന്നിയിലാണ് ഇതു കൂടുതലായി സ്ഥിരീകരിക്കപ്പെട്ടത്.
37 പേരില്‍ ഇക്കാലയളവില്‍ ഡെങ്കി സ്ഥിരീകരിച്ചു. കൂടാതെ 136 പേരില്‍ സംശയാസ്പദ രോഗ സാഹചര്യമുണ്ട്.
സീതത്തോട്, അരുവാപ്പുലം, തണ്ണിത്തോട് തുടങ്ങിയ തോട്ടം മേഖലകളിലാണ് രോഗബാധ കൂടുതൽ സ്ഥിരീകരിച്ചിട്ടുള്ളത്.
സീതത്തോട് - 41 ചിറ്റാര്‍ - 4, തണ്ണിത്തോട് - 20, മലയാലപ്പുഴ 6, മൈലപ്ര - 1, കോന്നി - 4, അരുവാപ്പുലം - 37, പ്രമാടം -13, കലഞ്ഞൂര്‍- 4, ഏനാദിമംഗലം -4 എന്നിങ്ങനെയാണ് ഡെങ്കി കേസുകള്‍.
അവലോകന യോഗം
ഡെങ്കി വ്യാപകമാകുന്ന സാഹചര്യത്തില്‍ കെ.യു. ജനീഷ് കുമാര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു.
യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ രാജഗോപാലന്‍ നായര്‍, ടി.വി. പുഷ്പവല്ലി, എന്‍ നവനീത്, പ്രീജ പി. നായര്‍, ഷാജി കെ. സാമുവല്‍, രജനി ജോഷി പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ രവികല എബി, മണിയമ്മ രാമചന്ദ്രന്, ഉദയ രശ്മി, കോന്നി തഹസില്‍ദാര്‍ മഞ്ജുഷ, ഡെപ്യൂട്ടി ഡിഎംഒ ഡോ.നന്ദിനി, എഡിപി അലക്സ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ശുചീകരണത്തിന് ഇറങ്ങും കാൽലക്ഷം പേർ
11:17 PM Jun 04, 2023 | Deepika.com