തൃശൂർ: പോലീസിൽ ചേർന്നതിനുശേഷം പുല്ലാങ്കുഴലും സാക്സോഫോണും പഠിച്ച് സംഗീതത്തിന്റെ വഴിയിലൂടെ പോലീസുകാരെയും അന്തേവാസികളെയും നയിച്ച സർക്കിൾ ഇൻസ്പെക്ടർ വി.എം. ജോയ് പടിയിറങ്ങി. ഇനി പോലീസുകാരനായി സംഗീതമുണ്ടാകില്ല. സംഗീതത്തിന്റെ വഴിയിൽനിന്നു മാറി സഞ്ചരിക്കുന്നതു ചിന്തിക്കാൻപോലും കഴിയാത്തതിനാൽ ഇനി ജോയിയുടെ "ജോയ്’ വീട്ടിലും നാട്ടിലും നടത്തുന്ന സംഗീത പരിപാടിയിലാണ്.
തൃശൂർ പാവറട്ടി വടക്കൂട്ട് വീട്ടിൽ വി.എം. ജോയ് സർക്കിൾ ഇൻസ്പെക്ടറായി സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ (എസ്ഐഎസ്എഫ്) നിന്നാണ് കഴിഞ്ഞ ദിവസം പടിയിറങ്ങിയത്. രാമവർമപുരം പോലീസ് അക്കാദമിയിൽ പത്തു വർഷം എസ്ഐമാരെയും മറ്റുള്ളവരെയും പരിശീലിപ്പിക്കുന്ന ട്രെയിനറായിരുന്നു. കെ എപിയിൽ 15 വർഷവും ജോലി ചെയ്തു. പിന്നീട് എയർപോർട്ടിലും എസ്ഐഎസ്എഫിലുമായിരുന്നു സേവനം.
പോലീസിൽ ചേർന്നതിനുശേഷമാണ് പുല്ലാങ്കുഴലും സാക്സോഫോണും വായിക്കാൻ പഠിച്ചത്. സമയം കിട്ടുന്പോഴൊക്കെ അന്തേവാസികൾ താമസിക്കുന്ന സ്ഥലത്തെത്തി സാക്സോഫോണും പുല്ലാങ്കുഴലുമൊക്കെ വായിച്ച് അവരെ സന്തോഷിപ്പിക്കലായിരുന്നു പ്രധാന ജോലി. പാലിശേരി ശാന്തിഭവനിലെ കിടപ്പുരോഗികൾക്കായി നിശ്ചിത ഇടവേളകളിൽ സംഗീത പരിപാടികൾ നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ലഭിച്ചിട്ടുണ്ട്. ഷൂട്ടിംഗിലും വിദഗ്ധനായിരുന്നു. നാഷണൽ പോലീസ് ഷൂട്ടിംഗ് മീറ്റിൽ കേരളത്തെ പ്രതിനിധീകരിച്ചു. ഭാര്യ അധ്യാപികയായ ജോയ്സി. രണ്ടു മക്കൾ.
കാക്കിയണിഞ്ഞ സംഗീതം പടിയിറങ്ങി ഇനി ഫുൾ "ജോയ് ’ നാട്ടിലും വീട്ടിലും
01:22 AM Jun 03, 2023 | Deepika.com