തൃശൂർ: സ്വരാജ്റൗണ്ടിൽ പലയിടങ്ങളിലായി പോലീസ് മുൻകൈയെടുത്ത് സ്ഥാപിച്ച ട്രാഫിക് സിഗ്നൽ ലൈറ്റുകൾ അഴിച്ചുമാറ്റാൻ കോർപറേഷൻ കൗൺസിൽ ഏകകണ്ഠമായി തീരുമാനിച്ചു. പോലീസിലെ ലോബി ഒത്തുകളിച്ചാണ് അശാസ്ത്രീയമായി ലൈറ്റുകൾ സ്ഥാപിച്ചതെന്നും തനിക്ക് ഇതേക്കുറിച്ച് അറിയില്ലെന്നും മേയർ വ്യക്തമാക്കി. തുടർന്നാണ് സിഗ്നൽ പോസ്റ്റടക്കം പിഴുതുമാറ്റാൻ തീരുമാനിച്ചത്.
അതേസമയം മേയർ ഇപ്പോൾ വിഷയത്തിൽനിന്നു കൈകഴുകുകയാണെന്നു പ്രതിപക്ഷം ആരോപിച്ചു. സിഗ്നൽലൈറ്റുകളിൽ പരസ്യബോർഡുകൾ സ്ഥാപിച്ച് അഴിമതിക്കായാണ് ശ്രമമെന്നു പ്രതിപക്ഷം വാദിച്ചു. ഉച്ചഭക്ഷണത്തിനു ശേഷം തുടർന്ന യോഗത്തിലാണ് ലൈറ്റുകൾ മാറ്റാൻ തീരുമാനിച്ചത്.
കൗൺസിലിന്റെ അനുമതിയില്ലാതെ സ്ഥാപിച്ച സിഗ്നലുകൾ അശാസ്ത്രീയമാണെന്ന് പ്രതിപക്ഷനേതാവ് രാജൻ പല്ലൻ, ജോൺ ഡാനിയൽ എന്നിവർ ചൂണ്ടിക്കാട്ടി. ട്രാഫിക് റഗുലേഷൻ കമ്മിറ്റി ചേരാതെയുള്ള തീരുമാനം ധിക്കാരമാണെന്നും പ്രതിപക്ഷം പറഞ്ഞു. ചർച്ച തുടങ്ങിയ ഉടനെ കോർപറേഷൻ സിഗ്നൽ ലൈറ്റുകൾ വയ്ക്കാൻ അനുമതി നൽകിയിട്ടില്ലെന്നു സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. ഷാജൻ പറഞ്ഞു.
സിഗ്നൽ ലൈറ്റ് സ്ഥാപിച്ചതിലെ
അശാസ്ത്രീയത ചൂണ്ടിക്കാട്ടി ദീപിക നേരത്തെ വാർത്ത നല്‍കിയിരുന്നു.
പൂരത്തിനു മുന്‍പ് തുറന്നുകൊടുക്കുമെന്നു പറഞ്ഞ ആകാശപ്പാതയുടെ പണികൾ എന്നുതീരുമെന്നു പറയാൻ മേയർക്കു കഴിയുമോ എന്ന് വെല്ലുവിളിച്ചു. കൃത്യമായ മറുപടി പറയാൻ മേയർക്കായില്ല. കഴിയുമ്പോൾ കഴിയുമെന്നല്ലാതെ ഒന്നിനുമാകില്ലെന്നു രാജൻ പല്ലൻ പരിഹസിച്ചു. ബിനിടൂറിസ്റ്റ് ഹോം വിഷയത്തിൽ മേയർ കള്ളക്കളി നടത്തുകയാണെന്ന് ബിജെപി നേതാവ് വിനോദ് പൊള്ളഞ്ചേരി വിമർശിച്ചു.
നഗരത്തിലെ അരിസ്റ്റോ റോഡിലെ അറ്റകുറ്റപ്പണി നടത്താത്തിൽ പ്രതിഷേധിച്ച് രണ്ടു കൗൺസിലർമാർ കുത്തിയിരുന്നു പ്രതിഷേധിച്ചു. റോഡ് ഉൾപ്പെടുന്ന ഡിവിഷനുകളിലെ കൗൺസിലർമാരായ സിന്ധു ആന്റോ ചാക്കോള, ലീല എന്നിവരാണ് നടുത്തളത്തിലിറങ്ങിയത്. നിരവധി തവണ മേയർക്കു മുന്നിൽ ആവശ്യം ഉന്നയിച്ചിട്ടും റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ നടപടിയെടുക്കാത്തിലായിരുന്നു പ്രതിഷേധം. കൗൺസിലിന്റെ അനുമതിയില്ലാതെ അമൃത് പദ്ധതി മാസ്റ്റർ പ്ലാൻ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട പ്ലക്കാർഡുകളും പ്രതിപക്ഷം ഉയർത്തിയിരുന്നു.
സംസ്ഥാനത്ത് ആദ്യത്തെ മാലിന്യമുക്ത കോർപറേഷനാകാൻ പദ്ധതികൾ നടപ്പാക്കിവരുന്നതായി മേയർ കൗൺസിലിനെ അറിയിച്ചു. ഡിസംബറോടെ മാലിന്യ മുക്ത കോർപറേഷനാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന വിവിധ പദ്ധതികൾക്കു കൗൺസിൽ അംഗീകാരം നൽകി.
ഗുസ്തിതാരങ്ങൾ നേരിടുന്ന ഭരണകൂട ഭീകരതയ്ക്ക് എതിരെ നിലയുറപ്പിച്ചവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. വെളിയിട വിസര്‍ജന മുക്ത നഗരസഭ എന്നതിലേക്ക് നടത്തേണ്ട വിവിധ പ്രവര്‍ത്തനങ്ങള്‍ കോർപറേഷൻ നടപ്പാക്കിയതിനെതുടർന്ന് തൃശൂര്‍ കോര്‍പറേഷനെ ഒഡിഎഫ് പ്ലസായി പ്രഖ്യാപിച്ചു.
റൗണ്ടിൽ ട്രാഫിക് സിഗ്നലുകൾ വേണ്ട, അഴിച്ചുമാറ്റും
01:22 AM Jun 03, 2023 | Deepika.com