പുത്തൂർ: യൂണിഫോം ധരിക്കാത്തതു മൂലം വിദ്യാർഥിനിയിൽ നിന്ന് ബസ് ജീവനക്കാർ ഫുൾ ചാർജ് ഈടാക്കി. ചോദ്യം ചെയ്ത കുട്ടിയുടെ പിതാവിനെ ബസ് ജീവനക്കാർ മർദിച്ചതായി പരാതി. നാട്ടുകാർ ബസ് തടഞ്ഞു. മരോട്ടിച്ചാൽ - തൃശൂർ റൂട്ടിൽ ഓടുന്ന കാർത്തിക ബസിൽ നിന്നാണ് വിദ്യാർഥിനിക്കു ദുരനുഭവം ഉണ്ടായത്. മരോട്ടിച്ചാൽ സ്വദേശി നെടിയാനി കുഴിയിൽ സജിക്കാണ് മർദനമേറ്റത്.
മാന്നാമംഗലം സെന്റ് സെബാസ്റ്റ്യൻ ഹൈസ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥിനി യൂണിഫോം ധരിച്ചിരുന്നില്ല, യൂണിഫോം ധരിക്കാത്തതിനെ തുടർന്ന് 13 രൂപയാണ് രണ്ടു കിലോമീറ്റർ ദൂരം സഞ്ചരിക്കുന്നതിന് ബസ് ചാർജ് ഈടാക്കിയത്. വിദ്യാർഥിനി വീട്ടിലെത്തി പിതാവിനോട് കാര്യം ധരിപ്പിച്ചതിനെ തുടർന്ന് ചോദിക്കാനെത്തിയ പിതാവിനെ ബസ് ജീവനക്കാർ മർദിക്കുകയായിരുന്നു. ഇതോടെ നാട്ടുകാർ ബസ് തടഞ്ഞിട്ടതു സംഘർഷത്തിന് ഇടയാക്കി.
യൂണിഫേം തയ്ച്ചുകിട്ടാത്തതിനെ തുടർന്നാണ് ധരിക്കാതിരുന്നതെന്നും ഇതിനെതിരെ പരാതി നൽകിയിരിക്കുകയാണെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. ഒല്ലൂർ പോലീസ് സ്ഥലത്ത് എത്തിയിരുന്നു.
ചോദ്യം ചെയ്ത പിതാവിനെ ബസ് ജീവനക്കാർ മർദിച്ചു
01:00 AM Jun 02, 2023 | Deepika.com