സ്വന്തം ലേഖകൻ
തൃശൂർ: മധ്യവേനലവധി കഴിഞ്ഞു ജില്ലയിലെ സ്കൂളുകൾ തുറന്നതോടെ കുട്ടിക്കൂട്ടം വർണത്തുന്പികളായി സ്കൂളുകളിലെത്തി. മഴയൊഴിഞ്ഞുനിന്ന പുലരിയിൽ ജില്ലയിലെ സ്കൂളുകളിൽ പ്രവേശനോത്സവം വർണാഭമായി. ജില്ലാതല പ്രവേശനോത്സവം ചേലക്കര ശ്രീമൂലം തിരുനാൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
പാട്ടും ഡാൻസുമടക്കം ആഘോഷത്തിമർപ്പിലാണു പുതിയ അധ്യയന വർഷത്തെ ജില്ലയിലെന്പാടും വരവേറ്റത്. സ്കൂളുകളെല്ലാം വർണക്കടലാസുകൾ കൊണ്ടും കൊടിതോരണങ്ങളാലും അലങ്കരിച്ചു. നവാഗതരായ കുരുന്നുകളെ മധുരം നൽകിയാണ് സ്കൂളുകളിലേക്കു സ്വീകരിച്ചത്. ബലൂണുകളും വർണത്തൊപ്പികളുമെല്ലാം നൽകി കൊച്ചുകുട്ടികളെ സന്തോഷിപ്പിക്കാനും ടീച്ചർമാർ മറന്നില്ല. കുട്ടികളുടെ കരച്ചിലും പേടിയും സങ്കടവുമെല്ലാം കുറവായിരുന്നെങ്കിലും രണ്ടു മാസത്തെ അവധികഴിഞ്ഞതിന്റെ വിഷമം പലർക്കുമുണ്ടായി. ഒന്നാംക്ലാസിലേക്ക് തൃശൂർ ജില്ലയിൽ ഇക്കുറി 25100 കുരുന്നുകളാണു പ്രവേശനം നേടിയത്. സർക്കാർ, എയിഡഡ് വിദ്യാലയങ്ങളിൽ മാത്രമായി 21370 വിദ്യാർഥികൾ ഒന്നാംക്ലാസിലെത്തി. സർക്കാർ സ്കൂളുകളിൽ 5270, എയ്ഡഡ് സ്കൂളുകളിൽ 16100 കുട്ടികളെത്തിയപ്പോൾ സ്വകാര്യ സ്കൂളുകളിൽ 3730 കുട്ടികളാണ് ഒന്നാം ക്ലാസിൽ പ്രവേശനം നേടിയത്.
വർണത്തുന്പികളായി കുട്ടിക്കൂട്ടം
12:57 AM Jun 02, 2023 | Deepika.com