മേലൂർ: മഴക്കാല മുന്നൊരുക്കം;പ്രളയ ബാധിത പ്രദേശങ്ങൾ കലക്ടർ സന്ദർശിച്ചു.മഴക്കാലത്ത് ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയരുന്പോൾ മേലൂർ പഞ്ചായത്തിൽ ആദ്യം വെള്ളം കയറി പ്രളയഭീഷണി നേരിട്ടുന്ന ഒന്നാം വാർഡ് ശാന്തിപുരം എളന്പ്ര, പതിമൂന്നാം വാർഡ് കരുവാപ്പടി എരുമപ്പാടം ഡിവൈൻ കോളനി എന്നിവിടങ്ങളിലാണ് സനീഷ് കുമാർ ജോസഫ് എംഎൽഎ, കളക്ടർ വി.ആർ. കൃഷ്ണതേജ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്ദർശനം നടത്തിയത്.
വീട്ടുകാരുമായി 2018 ലെ പ്രളയത്തിലെ വിവരങ്ങളും ആവശ്യങ്ങളും മറ്റും ചോദിച്ചറിയുന്നതിനിടയിലാണ് 93 കുടുംബങ്ങൾക്ക് വർഷങ്ങളായി പെൻഷനുകൾ ലഭിക്കുന്നില്ലെന്ന പരാതി ഉയർന്നുവന്നത്. ബന്ധപ്പെട്ട രേഖകളെല്ലാം ഉണ്ടായിട്ടും പെൻഷൻ നൽകുവാൻ പഞ്ചായത്ത് അധികാരികൾ തയാറായില്ലെന്നും ഇവർ ആരോപിച്ചു. അടിയന്തരമായി രേഖകൾ പരിശോധിച്ച് പെൻഷൻ നൽകുവാൻ വേണ്ട നടപടികൾ സ്വീകരിക്കുവാൻ വില്ലേജ് ഓഫീസറോടും പഞ്ചായത്ത് അധികൃതരോടും കളക്ടർ പറഞ്ഞു.
വർഷങ്ങളായി മുടങ്ങിക്കിടന്ന ക്ഷേമ പെൻഷൻ ഉൾപ്പെടെയുള്ള സർക്കാർ ആനുകൂല്യങ്ങൾ നൽകുവാൻ ഇതോടെ നടപടിയായി. പഞ്ചായത്ത് തലത്തിൽ അടിയന്തരമായി ക്യാന്പ് സംഘടിപ്പിച്ച് അവരിൽ നിന്ന് അപേക്ഷകൾ സ്വീകരിച്ച് ജില്ലാ കളക്ടർക്ക് സമർപ്പിക്കാനാണ് കർശന നിർദേശം നൽകിയിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സുനിത, വൈസ് പ്രസിഡന്റ് പോളി പുളിക്കൻ, സെക്രട്ടറി ശ്രീലത, ജനപ്രതിനിധികൾ തുടങ്ങിയവർ അനുഗമിച്ചു.
പ്രളയ ബാധിത പ്രദേശങ്ങൾ കളക്ടർ സന്ദർശിച്ചു
01:17 AM Jun 01, 2023 | Deepika.com