തൃശൂർ: ഇടവമാസത്തിലെ ചൂടിനെ വകവയ്ക്കാതെ കേരള സംഗീത നാടക അക്കാദമിയുടെ കെ.ടി. മുഹമ്മദ് തിയേറ്ററിലേക്കു നാടകപ്രേമികള്‍ ഒഴുകിയെത്തി. പുറത്ത് സൂര്യന് ആളിക്കത്തുമ്പോഴും തിയറ്ററിനകത്ത് ധ്യാനനിമഗ്നമായി ഓരോ നാടകപ്രേമിയും അരങ്ങിലെ കഥയില്‍ അലിഞ്ഞു ചേരുകയായിരുന്നു.
കൊല്ലം കാളിദാസ കലാകേന്ദ്രം അവതരിപ്പിച്ച ചന്ദ്രികക്കുമുണ്ടൊരു കഥ എന്ന നാടകമായിരുന്നു രാവിലെ കെ.ടി മുഹമ്മദ് തിയറ്ററില്‍ അരങ്ങേറിയത്. ചങ്ങമ്പുഴയെ തേടി തന്റെ രചനയിലെ നായികയായ ചന്ദ്രിക എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണു നാടകം പങ്കുവയ്ക്കുന്നത്. ഫ്രാന്‍സിസ് ടി. മാവേലിക്കരയുടെ രചനയില്‍ ഇ. രാജേന്ദ്രനാണു നാടകം സംവിധാനം ചെയ്തത്.
നാടകത്തിനു ശേഷം ചെറുകൂട്ടങ്ങളായി പിരിഞ്ഞു നാടകത്തെ കുറിച്ച് ചൂടുള്ള ചര്‍ച്ചയില്‍ ഏര്‍പ്പെടുന്നതും പതിവു കാഴ്ചയായി മാറുകയാണ്. പ്രഫഷണല്‍ നാടക മത്സരത്തിന്റെ രണ്ടാംദിനമായ ഇന്നലെ കൊല്ലത്തെ അസിസി ആര്‍ട്സ് ക്ലബ് അവതരിപ്പിച്ച ജലം എന്ന നാടകം അരങ്ങേറി. ദാമോദര്‍ നദിയില്‍ നിര്‍മിക്കപ്പെട്ട ഡാം ജവഹര്‍ലാല്‍ നെഹ്റുവിന്റെ നിര്‍ദേശപ്രകാരം സന്താള്‍ വിഭാഗത്തിപ്പെട്ട ബുധിനി മെജാന്‍ ഉദ്ഘാടനം ചെയ്യുന്നു. തുടര്‍ന്ന് നെഹ്റു ബുധിനിയുടെ കഴുത്തില്‍ മാലയിട്ടതുകൊണ്ട് അവളെ സ്വഗോത്രത്തില്‍ പുറത്താക്കുകയും ചെയ്യുന്നു.
തുടര്‍ന്ന് അവളുടെ ജിവിതത്തില്‍ നടക്കുന്ന സംഭവ ബഹുലമായ കഥയാണ് നാടകത്തിന്റെ കാതല്‍. വിസ്മൃതിയിലേക്ക് ആഴ്ന്ന് ഇറങ്ങിപ്പോയ ബുധിനുടെ ജീവിതത്തെ നാടകം ഓര്‍മിപ്പിക്കുകയാണ്. ഫ്രാന്‍സിസ് ടി മാവേലിക്കരയുടെ രചനയില്‍ വത്സന് നിസരിയാണ് നാടകം സംവിധാനം ചെയ്തത്.
നിറഞ്ഞ സദസില്‍ ചന്ദ്രികക്കുമുണ്ടൊരു കഥയും ജലവും
07:55 AM May 31, 2023 | Deepika.com