തൃശൂർ: വായ്പയെടുത്ത വ്യക്തിയെ സമ്മർദത്തിലാക്കുന്ന പ്രവർത്തനങ്ങൾ സഹകരണ ബാങ്കിന്റെ ഭാഗത്തുനിന്നുണ്ടാവരുതെന്നു മനുഷ്യാവകാശ കമ്മീഷൻ.
വരടിയം സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിക്കാണു കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി നിർദേശം നൽകിയത്. ഏഴുലക്ഷം രൂപ വായ്പയെടുത്തപ്പോൾ മാതാപിതാക്കളുടെ ആധാരം അന്യായമായി പിടിച്ചുവച്ചെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിലാണു നടപടി. വരടിയം സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിയിൽനിന്ന് കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പരാതിക്കാരി മുതലും പലിശയും ചേർത്ത് 12,77,004 രൂപ അടയ്ക്കാനുണ്ടെന്നും തുക അടയ്ക്കാതെ ആധാരം മടക്കി നൽകില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം പരാതിക്കാരിക്ക് ആനുകൂല്യം നേടാവുന്നതാണെന്നും റിപ്പോർട്ടിലുണ്ട്.
പരാതിക്കാരിയുടെ അമ്മ ഇക്കാര്യത്തിൽ ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളതിനാൽ കേസിൽ ഇടപെടാൻ കമ്മീഷൻ വിസമ്മതിച്ചു. എന്നാൽ പരാതിക്കാരിക്ക് വായ്പ തിരിച്ചടക്കാൻ സുതാര്യവും സമാധാനപരവുമായ ഒരു സമീപനം ബാങ്ക് അധികൃതർ സ്വീകരിക്കണമെന്നു കമ്മീഷൻ ആവശ്യപ്പെട്ടു. പരാതിക്കാരി ഒറ്റത്തവണ തീർപ്പാക്കലിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തണം. ഇല്ലെങ്കിൽ ബാങ്ക് അധികാരികളുമായി ബന്ധപ്പെട്ട് തിരിച്ചടവ് സംബന്ധിച്ചു ധാരണയിലെത്തണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
വായ്പയെടുത്തവരെ സമ്മർദത്തിലാക്കരുത്: മനുഷ്യാവകാശ കമ്മീഷൻ
07:42 AM May 31, 2023 | Deepika.com