തൃശൂർ: മലയാളത്തിന്റെ അക്ഷരത്തറവാട്ടിൽനിന്ന് എല്ലാവരുടെയും ഈഡി ആയ ഇ.ഡി. ഡേവിസ് ഇന്ന് പടിയിറങ്ങും. സാഹിത്യ അക്കാദമിയുടെ ജനകീയമുഖമായിരുന്നു രണ്ടു പതിറ്റാണ്ടിലേറെയായി ഡേവിസ്. പലർക്കും അക്കാദമിയെ ബന്ധുവീടുപോലെ പ്രാപ്യമാക്കിയ സർക്കാർ ഉദ്യോഗസ്ഥൻ, സാഹിത്യ അക്കാദമി പബ്ലിക്കേഷൻസ് ഓഫീസർ. സാഹിത്യ അക്കാദമിക്ക് അകത്തുമാത്രം ഒതുങ്ങിനിന്നിരുന്നില്ല ഡേവിസിന്റെ സൗഹൃദലോകം.
സ്കൂൾകാലഘട്ടത്തിൽതന്നെ എസ്എഫ്ഐ നേതാവായി തുടക്കം. കേരളവർമ്മ കോളജിലെത്തിയതോടെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി, കോളജ് യൂണിയൻ ചെയർമാൻ. പിന്നീട് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുൻനിര പ്രവർത്തകനായി മാറി. പരിഷത്ത് പ്രസിദ്ധീകരണങ്ങളുടെ എഡിറ്ററായി. അവിടെനിന്നാണ് സാഹിത്യ അക്കാദമിയിലെത്തുന്നത്. ആന്പല്ലൂരിൽ സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു.
അനുവാദം ചോദിക്കാതെ അക്കാദമിയുടെ അകത്തളങ്ങളിൽ ചെന്നുകയറാവുന്ന മുറിയായിരുന്നു എന്നും ഡേവിസിന്റെത്. ഡേവിസ് വളർത്തിവലുതാക്കിയവർ നിരവധിയാണ്; ഡേവിസ് അത് സമ്മതിക്കില്ലെങ്കിലും. അക്കാദമിയിലെ ജനകീയന് ഉചിതമായ യാത്രയയപ്പുതന്നെയാണ് അക്കാദമി ഒരുക്കിയത്. ഒരുദിവസം മുഴുവൻ നീണ്ട ഈഡി ഡേ പരിപാടിതന്നെ സുഹൃത്തുക്കൾ ഒരുക്കി. സമ്മേളനങ്ങളും പുസ്തകപ്രകാശനങ്ങളും ഗാനമേളയും സദ്യയും ഒക്കെയായി ഒരു ദിനം. സാഹിത്യരംഗത്തെ കുലപതികൾമുതൽ ഈഡിയെ പരിചയമുള്ള ഓട്ടോറിക്ഷക്കാരും ചായക്കടക്കാരും വരെ സൗഹൃദം പങ്കിടാൻ എത്തിയിരുന്നു.
ഒരു സർക്കാർ ഉദ്യോഗസ്ഥന് ഇങ്ങനെയൊരു യാത്രയയപ്പ്തന്നെ ചരിത്രമാണ്. അക്കാദമിയിലെയും പുറത്തെയും സുഹൃത്തുക്കൾ ചേർന്ന് ഒരു പുസ്തകംതന്നെയാണ് ഈഡിയുടെ യാത്രയയപ്പിനായി ഒരുക്കിയിട്ടുള്ളത്. "ഈഡിയെന്ന സ്വപ്നമനുഷ്യൻ - സ്നേഹാക്ഷരമുദ്രകൾ’ എന്ന പുസ്തകത്തിൽ ഡേവിസിനെക്കുറിച്ച് സുഹൃത്തുക്കൾ തയ്യാറാക്കിയ നൂറിലേറെ ലേഖനങ്ങളുണ്ട്. അക്കാദമിയുടെ മുറ്റത്ത് വളർന്നുപന്തലിച്ചുനിൽക്കുന്ന ഗുൽമോഹർ മരത്തോട് ഡേവീസിനെ ഉപമിച്ചാണ് ഒരു സുഹൃത്ത് ലേഖനത്തിലെഴുതിയത്. എന്നും സൗഹൃദപ്പൂക്കൾ വിരിയുന്ന ഒരപൂർവവൃക്ഷമായിരുന്നു ഡേവിസേട്ടൻ.
സ്വന്തം ലേഖകൻ
സാഹിത്യഅക്കാദമിയുടെ ജനകീയമുഖം ഇ.ഡി. ഡേവിസ് ഇന്ന് പടിയിറങ്ങും
07:40 AM May 31, 2023 | Deepika.com