മഞ്ചേരി: ജീവനക്കാരുടെ കുറവു മൂലം നറുകര വില്ലേജ് ഓഫീസിൽ നിന്നു സേവനങ്ങൾ ലഭിക്കാതെ ജനം വലയുന്നു. സംസ്ഥാനത്തു തന്നെ ഏറ്റവുമധികം ജനസംഖ്യയുള്ള വില്ലേജുകളിലൊന്നായ ഇവിടെ നാളേറെയായി ആവശ്യത്തിന് ജീവനക്കാരില്ല. നഗരസഭയിലെ 50 വാർഡുകളിൽ 24 എണ്ണവും നറുകര വില്ലേജിലാണുള്ളത്.
ഇത്രയുമധികം ആളുകൾക്ക് സേവനം നൽകേണ്ട വില്ലേജിൽ ജീവനക്കാർ ഏറെ പ്രയാസപ്പെട്ടാണ് ദൈനംദിന കാര്യങ്ങൾ മുന്നോട്ടുകൊണ്ടു പോയിക്കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് സ്പെഷൽ വില്ലേജ് ഓഫീസറായ കെ.പി ഷാജുവിനെ പെരിന്തൽമണ്ണ ആർഡിഒയിലേക്ക് സ്ഥലം മാറ്റിയത്. ഇതോടെ കാര്യാലയ പ്രവർത്തനങ്ങൾ താറുമാറായിരിക്കയാണ്. പ്രശ്നത്തിന് അടിയന്തര പരിഹാരം വേണമെന്നു വില്ലേജ് വികസന സമിതിയിൽ നിരന്തരം ആവശ്യമുയരുന്നുവെങ്കിലും ഫലം കാണുന്നില്ല.നിലവിൽ ഇരുനൂറോളം തരംമാറ്റൽ അപേക്ഷകൾ ഇവിടെ കെട്ടിക്കിടക്കുന്നു.
ഇതര ജോലികളെ അപേക്ഷിച്ച് തരംമാറ്റലിന് നടപടിക്രമങ്ങളേറെയാണ്. ഫീൽഡ് സന്ദർശനമടക്കമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഒരോ അപേക്ഷക്കും ചുരുങ്ങിയത് നാലുമണിക്കൂറെങ്കിലുമെടുക്കും. നൂറിലേറെ തരംമാറ്റം അപേക്ഷകൾ ഉണ്ടെങ്കിൽ ഒരു അധിക ജീവനക്കാരെ അനുവദിക്കണമെന്നാണ് ചട്ടം.
എന്നാൽ 200 ലേറെ അപേക്ഷകളുണ്ടായിട്ടും നറുകരക്ക് പുതിയൊരു ജീവനക്കാരനെ നൽകിയില്ലെന്ന് മാത്രമല്ല നിലവിലുള്ള എസ്വിഒയെ മാറ്റുകയും ചെയ്തിരിക്കയാണ്. ഈ തസ്തികയിലേക്ക് ഉടൻ നിയമനമില്ലാത്തപക്ഷം പെൻഷൻ, സ്കോളർഷിപ്പ് തുടങ്ങി നിരവധി സേവനങ്ങൾ തകരാറിലാകുമെന്ന് മുനിസിപ്പൽ കൗണ്‍സിലർ എം.കെ മുനീർ, സമിതിയംഗം വല്ലാഞ്ചിറ അബ്ദുൾ നാസർ എന്നിവർ ചൂണ്ടിക്കാട്ടുന്നു. ജില്ലയിൽ ഏറ്റവും കൂടുതൽ തരംമാറ്റൽ അപേക്ഷകളുള്ള വില്ലേജാണ് നറുകര. കഴിഞ്ഞ സാന്പത്തിക വർഷത്തിൽ അഞ്ചു കോടി രൂപയാണ് ഈയിനത്തിൽ സർക്കാർ ഖജനാവിലെത്തിയത്. കെട്ടിടനികുതി, ഭൂനികുതി, റവന്യൂ റിക്കവറി ഇനങ്ങളിലായി ഒന്നരക്കോടി രൂപയും ട്രഷറിയിലെത്തിയതായി വില്ലേജ് ഓഫീസർ ടി. ഹാരിസ് പറഞ്ഞു. നറുകര വില്ലേജ് വിഭജിച്ച് പുതിയ വില്ലേജ് രൂപീകരിക്കണമെന്ന ആവശ്യത്തിന് പഴക്കമേറെയുണ്ട്. ഇതേ ആവശ്യം മഞ്ചേരി നഗരസഭ കൗണ്‍സിൽ യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെടുകയും ചെയ്തിരുന്നു. വില്ലേജിലെ ജനങ്ങൾക്ക് യഥാസമയം സേവനങ്ങൾ ലഭിക്കുന്നത് കാലതാമസം നേരിടുന്നു.
വിവിധങ്ങളായ ജോലികൾ കാര്യക്ഷമമായി യഥാസമയം ചെയ്തു തീർക്കുന്നതിന് നറുകര വില്ലേജ് ഓഫീസിൽ മതിയായ അടിസ്ഥാന സൗകര്യങ്ങളില്ല. വരുമാന സർട്ടിഫിക്കറ്റുകൾ അടക്കമുള്ള രേഖകൾക്കായി നിരവധി അപേക്ഷകളാണ് ഇവിടെ കെട്ടികിടക്കുന്നത്. ഏറെക്കാലത്തെ വില്ലേജ് നിവാസികളുടെ ആവശ്യമാണ് ഭൂമിയുടെ ന്യായവില വർധനവ് പിൻവലിക്കണമെന്നത്. റീസർവേയിലുണ്ടായിട്ടുള്ള അപാകതകൾ പരിഹരിക്കുന്നതിനായി വില്ലേജിനെ ഉപഗ്രഹ-ഡ്രോണ്‍ സർവേയിൽ ഉൾപ്പെടുത്തണമെന്നും പ്രദേശത്തെ കർഷകരുടെ പേടിസ്വപ്നമായ കാട്ടുപന്നി ശല്യത്തിന് അടിയന്തരമായി പരിഹാരം കാണണമെന്നും ഇവരുടെ ന്യായമായ ആവശ്യങ്ങളാണ്.
ബഷീർ കല്ലായി
ജോലിഭാരം കൊണ്ട് വീർപ്പുമുട്ടി നറുകര വില്ലേജ്; സ്പെഷൽ വില്ലേജ് ഓഫീസർക്കും സ്ഥലംമാറ്റം
05:16 AM May 31, 2023 | Deepika.com