പന്തളം: കുളനടയില്‍ നാലു കടകളില്‍ മോഷണവും നാലിടത്ത് മോഷണശ്രമവും. 40,000 രൂപയോളമാണ് മോഷ്ടാക്കള്‍ അപഹരിച്ചത്. കഴിഞ്ഞ രാത്രിയിലാണ് കടകളുടെ ഓടു പൊളിച്ചിറങ്ങി മോഷണം നടത്തിയത്. രാവിലെ കട തുറന്നപ്പോഴാണു മോഷണം നടന്ന വിവരം വ്യാപാരികള്‍ അറിയുന്നത്.
മാന്തുക വിജയ നിവാസില്‍ ജയശ്രീയുടെ ഗാലക്സി മെഡിക്കല്‍ സ്റ്റോറില്‍ കയറിയ മോഷ്ടാക്കള്‍ കടയ്ക്കുള്ളില്‍ സ്ഥാപിച്ചിരുന്ന സിസി ടിവി കാമറകള്‍ വലിച്ചിളക്കിയതിനു ശേഷമാണു മോഷണം നടത്തിയത്. മരുന്നു വിതരണക്കാര്‍ക്കു നല്കാന് വച്ചിരുന്ന 30,000 രൂപയോളമാണ് നഷ്ടമായത്. ഹോര്‍ലിക്സ്, ബോണ്‍വിറ്റ ഉള്‍പ്പെടെയുള്ള സാധനങ്ങളും കടയിൽ നിന്ന് അപഹരിച്ചു. കൈപ്പുഴ നോര്‍ത്ത് നാരകത്തുംമണ്ണില്‍ എന്‍.ആര്. ഗോപിനാഥന്റെ എവര്‍ഗ്രീന്‍ വെജിറ്റബിള്‍സ് ആന്‍ഡ് ഫ്രൂട്സില്‍ നിന്നു 2000ത്തോളം രൂപയാണു മോഷ്ടിച്ചത്. ഞെട്ടൂര്‍ ശ്രീമഹാദേവയില് ചിത്തരഞ്ജന്റെ ശ്രീമഹാദേവ ജനറല്‍ സ്റ്റോഴ്സില്‍ കയറിയ മോഷ്ടാക്കള്‍ വഞ്ചിയിലും മേശയിലുമായി സൂക്ഷിച്ചിരുന്ന 9,000 രൂപയോളം മോഷ്ടിച്ചു. ഞെട്ടൂര്‍ തോണ്ടത്തറയില്‍ പ്രദീപ് കുമാറിന്റെ അമൃത സ്റ്റോഴ്സില്‍നിന്ന് ആയിരത്തിലേറെ രൂപ മോഷണം പോയി.
കിടങ്ങന്നൂര്‍ സ്വദേശി അനിലിന്റെ ഉടമസ്ഥതയിലുള്ള പവിത്രം സ്റ്റോഴ്സ്, ഞെട്ടൂര്‍ സോപാനത്തില്‍ രാജേഷിന്റെ ടീ സ്റ്റാള്‍, കോഴിയിറച്ചി വ്യാപാര സ്ഥാപനമായ തെങ്ങില്‍ ഫാം, സപ്ലൈകോയുടെ ലാഭം സൂപ്പര്‍ മാർക്കറ്റ് എന്നിവിടങ്ങളിലാണു മോഷണശ്രമം നടന്നത്. പന്തളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പത്തനംതിട്ടയില്‍ നിന്നെത്തിയ വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു.
രണ്ടു ദിവസം മുമ്പ് പന്തളം മുട്ടാര്‍ കവലയിലുള്ള അയ്യപ്പക്ഷേത്രത്തിലും മോഷണം നടന്നിരുന്നു. മതിലുകളില്‍ സ്ഥാപിച്ചിരുന്ന രണ്ടു വഞ്ചികളുടെ പൂട്ടുകള്‍ പൊളിച്ച് പണം മോഷ്ടിച്ചത്.
കുളനടയില്‍ നാലു കടകളില്‍ മോഷണവും നാലിടത്ത് മോഷണശ്രമവും
03:29 AM May 31, 2023 | Deepika.com