തൃശൂർ: ആഗോളതാപനത്തെത്തുടർന്നുള്ള കാലാവസ്ഥാവ്യതിയാനത്തെ ചെറുക്കുന്നത് ഇന്ത്യയുൾപ്പെടെയുള്ള ദരിദ്ര ജനതകയുടെ വികസനം തടസപ്പെടുത്തിയാകരുതെന്നു ബംഗളുരു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ പ്രഫ. ഡോ. തേജൽ കനിത്കർ.
കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ വജ്രജൂബിലി സംസ്ഥാന സമ്മേളനം തൃശൂരിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവർ. ആഗോളതാപനത്തിന് കാരണമായ കാർബണ്‍, ഹരിതഗൃഹവാതകങ്ങൾ എന്നിവയുടെ പുറന്തള്ളലിന്റെ 60 ശതമാനവും അമേരിക്ക, ചൈന തുടങ്ങിയ 17 ശതമാനം വരുന്ന വികസിത സന്പന്ന രാജ്യങ്ങളുടെ സംഭാവനയാണ്. അമേരിക്കയിലെ ഒരു ഫ്രിഡ്ജ് ഒരു വർഷം പ്രവർത്തിക്കാനാവശ്യമായ ഉൗർജം ആഫ്രിക്കയിലെ ഒരു മനുഷ്യൻ ഉപയോഗിക്കുന്ന മൊത്തം ഉൗർജത്തെക്കാൾ കൂടുതലാണ്. ഇവരുടെ ഭീമമായ കാർബണ്‍ പുറന്തള്ളലിനെ ആഗിരണം ചെയ്യാനാകരുത് അവികസിത രാജ്യങ്ങളിലെ വനവത്കരണമുൾപ്പെടെയുള്ള പ്രവർത്തനങ്ങളെന്നും അവർ പറഞ്ഞു.
ദരിദ്രരാജ്യങ്ങൾക്ക് ഇനിയും പുരോഗതിയും വികസനവും അനിവാര്യമാണ്. കാർബണ്‍ പുറന്തള്ളലിൽ വികസിത-അവികസിത രാജ്യങ്ങൾക്കിടയിലെ അസമത്വവും അതിന്റെ ഭാഗമായി ഉയരുന്ന കാലാവസ്ഥാനീതി (ക്ലൈമറ്റ് ജസ്റ്റിസ്) എന്ന ആശയവും ദക്ഷിണാർധഗോളത്തിൽ നിലനില്‍ക്കുന്ന ഉൗർജദാരിദ്ര്യത്തിന്റെയും കേവലദാരിദ്ര്യത്തിന്റെയും പശ്ചാത്തലത്തിലാണ്.
ചെറു ന്യൂനപക്ഷം തങ്ങളുടെ ഉൗർജ ധൂർത്തുമായി മുന്നോട്ടുപോകുകയും ഭൂരിപക്ഷം വരുന്ന ജനത ദാരിദ്യ്രം അനുഭവിക്കുകയും ചെയ്യുന്നതു പ്രതിഷേധാർഹമാണ്. കാലാവസ്ഥാവ്യതിയാനത്തിന്റെ രാഷ്ട്രീയത്തെ പരിഗണിക്കാത്ത പരിഹാരനിർദേശങ്ങൾ ലോകത്തിലെ ഭൂരിഭാഗം ജനതയ്ക്കും ദോഷമാണുണ്ടാക്കുക. ഈ രാഷ്ട്രീയം ഉൾക്കൊള്ളുന്ന പ്രവർത്തനങ്ങളാകണം പുരോഗമന പ്രസ്ഥാനങ്ങൾ ഏറ്റെടുക്കേണ്ടതെന്നും അവർ പറഞ്ഞു. പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ബി. രമേഷ്, പി. ബാലചന്ദ്രൻ എംഎൽഎ, മുൻ നിയമസഭാ സ്പീക്കർ തേറന്പിൽ രാമകൃഷ്ണൻ, സ്വാഗതസംഘം ജനറൽ കണ്‍വീനർ ഡോ. കാവുന്പായി ബാലകൃഷ്ണണ്‍, പരിഷത് ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മേൽ, സംസ്ഥാനസെക്രട്ടറിമാരായ പി. പ്രദോഷ്, എൽ. ഷൈലജ, സംസ്ഥാന ട്രഷറർ എം. സുജിത്, കേന്ദ്ര നിർവാഹകസമിതി അംഗം അഡ്വ. കെ.പി. രവിപ്രകാശ്, ഡോ.ബി. ഇക്ബാൽ എന്നിവർ പ്രസംഗിച്ചു.
എം.സി. നന്പൂതിരിപ്പാട് സ്മാരകപുരസ്കാരം ഡോ. ഡാലി ഡേവിസ്, ഡോ. വൈശാഖൻതന്പി എന്നിവർക്ക് ഡോ.എം.പി. പരമേശ്വരൻ സമ്മാനിച്ചു.
ദരിദ്രരാജ്യങ്ങളുടെ വികസനം മുടക്കരുത്: തേജൽ കനിത്കർ
01:22 AM May 27, 2023 | Deepika.com