കയ്പമംഗലം: ചാമക്കാലയിൽ 20 വർഷങ്ങൾക്ക് മുൻപ് യുവാവിനെ വെട്ടി കൊലപ്പെടുത്തി രക്ഷപ്പെട്ട തീരദേശത്തിന്റെ സുകുമാരക്കുറുപ്പ് റെജി (42) അറസ്റ്റിൽ. 2003 ഡിസംബർ 19 ന് ചാമക്കാല സ്വദേശിയായ ശ്രീനാഥിനെ ചാമക്കാല ഹൈസ്കൂളിന്റെ പരിസരത്തുവെച്ച് ക്രിമിനലായ ഷിജിലിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം ആക്രമിച്ച് വാളുകൊണ്ട് വെട്ടി മൃതപ്രായനാക്കി എടുത്തുകൊണ്ടുപോയി തോട്ടിലെ വെള്ളത്തിൽ താഴ്ത്തി അതിദാരുണമായി കൊലപ്പെടുത്തു കയായിരുന്നുവെന്നാണ് കേസ്.
അന്ന് ഈ സംഭവത്തിലെ ഗുണ്ടാസംഘത്തിൽ ഉൾപ്പെട്ട ബാലൻ എന്നറിയപ്പെടുന്ന തമിഴൻ റെജി സംഭവശേഷം തമിഴ്നാട്ടിലെ കോയമ്പത്തൂർ ഉക്കടത്തേക്കു രക്ഷപ്പെട്ടു. തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ പലവിധ പേരുകളിൽ ഒളിവിൽ താമസിച്ചു വരികയായിരുന്നു. പ്രതിയെ തൃശൂർ റൂറൽ പോലീസ് മേധാവി ഐശ്വര്യ ദോഗ്രയുടെ നിർദേശാനുസരണം കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് എൻ. ശങ്കറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് രാമനാഥപുരത്തു നിന്നു പിടികൂടിയത്.
സംഭവശേഷം പ്രതി ചാമക്കാലയിൽ നിന്ന് രക്ഷപ്പെട്ട് കോയമ്പത്തൂർ ഉക്കടത്ത് എത്തി ചായക്കടയിൽ ജോലി നോക്കുകയും പോലീസ് അന്വേഷിച്ച് എത്തിയ സമയം കടയുടെ പിൻവാതിലിലൂടെ രക്ഷപ്പെട്ട് തിരുപ്പൂരിലേക്ക് പോകുകയുമായിരുന്നു. തുടർന്ന് പ്രതി വിവിധ ജോലികളിൽ ഏർപ്പെടുകയും ശേഷം രാമനാഥപുരത്ത് എത്തി അവിടുത്തെ മാടുകച്ചവടക്കാരന്റെ ഇറച്ചിവെട്ടുകടയിൽ ജോലി നോക്കുകയും തുടർന്ന് അവിടെയുള്ള തമിഴ്നാട്ടുകാരിയെ വിവാഹം കഴിച്ച് വീട്ടുകാരുമായി യാതൊരു ബന്ധവുമില്ലാതെ ജീവിച്ചുവരികയായിരുന്നു.
ഇതിനിടയിൽ പ്രതിയെ ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് നാട്ടുകാർ കണ്ടതിനെതുടർന്ന് അന്വേഷണസംഘം നിരവധി സിസിടിവികൾ പരിശോധിച്ചു. പ്രതി കോയമ്പത്തൂർ ബസിൽ കയറി രാമനാഥപുരത്ത് ഇറങ്ങിയതായി മനസിലാക്കി. അന്വേഷണസംഘം വേഷപ്രഛന്നരായി റെജി ജോലി ചെയ്തിരുന്ന ഇറച്ചിക്കടയിൽ എത്തി ഇറച്ചി വാങ്ങുകയും തന്ത്രപൂർവം പ്രതിയുടെ വിവിധ ഫോട്ടോകൾ എടുത്ത് നാട്ടിൽ റെജിയെ പരിചയമുള്ള ആളുകൾക്ക് അയച്ചുകൊടുത്ത് പ്രതി തന്നെയാണെന്ന് ഉറപ്പുവരുത്തിയശേഷം ഇറച്ചിക്കട വളഞ്ഞ് പ്രതിയെ പിടികൂടുകയായിരുന്നു.
എസ്ഐമാരായ പി.സി. സുനിൽ, സി.ആർ. പ്രദീപ് , ഗ്രേഡ് സീനിയർ സിപിഒ സി.കെ. ബിജു, സിപിഒ എ.ബി. നിഷാന്ത് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.
കയ്പമംഗലം ചാമക്കാല ശ്രീനാഥ് വധം; മൂന്നാംപ്രതി 20 വർഷത്തിനുശേഷം പിടിയിൽ
12:43 AM May 25, 2023 | Deepika.com