വാടാനപ്പിള്ളി: ദാഹജലത്തിനായി പുഴയോര മേഖലയായ നടുവിൽക്കര നിവാസികൾ കാത്തിരിപ്പ് തുടരുന്നു.
വാട്ടർ അഥോറിറ്റിയുടെ കീഴിലുള്ള ടാപ്പുകളിൽ വെള്ളമെത്തിയിട്ട് മാസങ്ങൾ പിന്നിട്ടു. കിണറുകൾ വറ്റിവരണ്ടു. കുടുംബങ്ങൾ ടാങ്കുകളിൽ ശേഖരിച്ചുവച്ചിരുന്ന കുടിവെള്ളമെല്ലാം കഴിഞ്ഞതോടെയാണ് ദാഹജലത്തിനായി അലയുന്നത്. ഭക്ഷണം പാകം ചെയ്യാനും കുടിക്കാനും കുളിക്കാനും വസ്ത്രങ്ങൾ അലക്കാനും വരെ വെള്ളമില്ലാതെ ജനം വലയുകയാണ്. ടാപ്പുകളിൽ വെള്ളം വരാതായതോടെ നട്ടംതിരിഞ്ഞ വീട്ടമ്മമാർ കഴിഞ്ഞദിവസം വാട്ടർ അഥോറിറ്റി ഓഫീസിൽ എത്തി പ്രതിഷേധിച്ചപ്പോൾ അടുത്ത ദിവസം തന്നെ വെള്ളം വിതരണം ആരംഭിക്കുമെന്ന് അസി. എൻജിനീയർ ഉറപ്പു നൽകിയെങ്കിലും കുടിവെള്ളമെത്തിയില്ല.
പഞ്ചായത്തിന്റെ നേതൃത്വത്തിൽ വാഹനത്തിൽ ടാങ്കുവച്ച് കുടിവെള്ള വിതരണം നടത്തുന്നുണ്ടെങ്കിലും വീട്ടിലേക്ക് ആവശ്യമായ വെള്ളം കിട്ടുന്നില്ല. ചില മേഖലയിൽ ടാങ്കു വെള്ളവും ലഭിക്കുന്നില്ല. വാഹനത്തിൽ കുടിവെള്ളം എത്തുന്നതും കാത്ത് വീട്ടമ്മമാർ റോഡരികിൽ കുടങ്ങളും പാത്രങ്ങളും കലങ്ങളും നിരത്തി കാത്തിരിപ്പ് തുടരുകയാണ്
ദാഹജലത്തിനായി നടുവിൽക്കര നിവാസികൾ കാത്തിരിപ്പ് തുടരുന്നു
12:54 AM Apr 02, 2023 | Deepika.com