കൊറ്റംകുളം: നിർദിഷ്ട ദേശീയപാത 66, നാലുവരി പാതയുടെ വികസന വഴിയിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള പെരിഞ്ഞനത്തെ "കൊറ്റംകുളം’ മൂടിപ്പോകുമോയെന്ന പെരിഞ്ഞനത്തുകാരുടെ ആശങ്കയ്ക്ക് വിരാമമാകുന്നു.
കൊറ്റംകുളത്ത് ചെറുപാലം നിർമിച്ച് കുളം സംരക്ഷിക്കാൻ ദേശീയപാതാ അഥോറിറ്റിയുമായി നടത്തിയ ചർച്ചയിൽ തീരുമാനമായതായി ഇ.ടി. ടൈസണ് എംഎൽഎ അറിയിച്ചു. കനോലി കനാലിന്റെ നിർമ്മാണ പൂർത്തീകരണത്തിന് മുൻകൈയെടുത്ത കനോലി സായിപ്പിന്റെ കാലത്താണ് കൊറ്റംകുളവും നിർമ്മിച്ചതെന്ന് ചരിത്രത്തിൽ രേഖപ്പെടുത്താത്ത തെളിവുകളായി ചരിത്രാന്വേഷകരുടെ നിഗമനങ്ങൾ പറയുന്നുണ്ട്. നിർദിഷ്ട ദേശീയപാത 66 വികസന വഴിയിൽ കൊറ്റംകുളവും നികത്തും എന്നതായിരുന്നു ആദ്യ തീരുമാനം.
കൊറ്റംകുളം സെന്ററിൽനിന്ന് പടിഞ്ഞാറുള്ള റോഡിന് കുറുകെ, കുളത്തിന് മുകളിലായി അഞ്ചരമീറ്റർ ഉയരമുള്ള, അടിപ്പാതയടക്കമുള്ള ചെറിയ പാലമാണ് നിർമിക്കുകയെന്ന് കരാർ കന്പനി അധികൃതർ പറഞ്ഞു. ദേശീയ പാതക്കായി കൊറ്റംകുളത്ത് നികത്തൽ ഭീഷണി വന്നുചേരുന്നത് ഈ കുളത്തിലേക്കാണ്.
75 സെന്റ് വിസ്തൃതിയിലുളള ഈ കുളം മൂടിപ്പോയാൽ നാടിന്റെ ജലസന്പത്തിനെയും പ്രദേശത്തെ കുളങ്ങളിലേയും കിണറുകളുടെയും ശുദ്ധജല ലഭ്യതയേയും നികത്തൽ ബാധിക്കുമെന്ന ആശങ്കയിൽ കൊറ്റംകുളം സംരക്ഷിച്ചുകൊണ്ടാകണം ദേശീയപാതയുടെ വികസനം എന്നാവശ്യപ്പെട്ട് ശാസ്ത്രസാഹിത്യ പരിഷത്ത് കൊറ്റംകുളത്ത് ജനകീയകൂട്ടായ്മ സംഘടിപ്പിച്ച് നടത്തിയ പ്രതിഷേധവും തുടർന്ന് നൽകിയ നിവേദനങ്ങളും ഒടുവിൽ ഫലം കാണുകയായിരുന്നു.
പരിഷത്തിന്റെ സമരത്തോട് പ്രമുഖ രാഷ്ട്രീയ പാർട്ടികളെല്ലാം മുഖം തിരിഞ്ഞു നിന്നിട്ടും 75 സെന്റ് വിസ്തൃതിയുളള പെരിഞ്ഞനത്തെ ഒരേയൊരു നീർത്തടം സംരക്ഷിക്കുന്നതിന് സമരവുമായി മുന്നോട്ട്പോയ പരിഷത്തിന്റെ പ്രതിഷേധം ഒടുവിൽ ഫലം കണ്ടു .
കൊറ്റംകുളത്തിന് മുകളിലൂടെ ചെറു പാലം നിർമ്മിച്ചായിരിക്കും ഇതു വഴി നിർദ്ദിഷ്ട ദേശീയപാത കടന്നുപോവുക. അതിനുളള നിർദ്ദേശം കരാർ കന്പനിക്ക് ദേശീയപാത അഥോറിറ്റി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പണികൾ പുരോഗമിക്കുന്നത്.
കൊറ്റംകുളം നികത്തില്ല, പരിഷത്തിന്റെ പ്രതിഷേധം ഫലം കാണുന്നു
12:52 AM Apr 02, 2023 | Deepika.com