തൃശൂർ: പുത്തൂർ സുവോളജിക്കൽ പാർക്കിലേക്കു കടുവകളെ കൊണ്ടുവരുന്നതിനു മുന്നോടിയായി പാർക്കിലെ മണ്ണിൽ പ്രത്യേക പരിശോധന നടത്തി. അനാവശ്യ വസ്തുക്കൾ കണ്ടെത്തി നീക്കം ചെയ്തു. മണ്ണിനടയിൽ ഉണ്ടാവാനിടയുള്ള ആണികളും മറ്റ് ഇരുന്പു കഷ്ണങ്ങളും കണ്ടെത്താനാണു പരിശോധന നടത്തിയത്.
ആദ്യപടിയായി നെയ്യാറിൽനിന്ന് രണ്ടു കടുവകളെ കൊണ്ടുവന്നു പാർപ്പിക്കുന്ന ചന്ദനക്കുന്നിലെ ഐസൊലേഷൻ കേന്ദ്രത്തിലെ മണ്ണിലാണു പരിശോധന നടത്തിയത്. മണ്ണിനടയിൽനിന്ന് ആണികളും കന്പിക്കഷ്ണങ്ങളും ഉൾപ്പെടെ കണ്ടെത്തി നീക്കം ചെയ്തെന്നു പുത്തൂർ സുവോളജിക്കൽ പാർക്ക് ഡയറക്ടർ ആർ. കീർത്തി പറഞ്ഞു. നിർമാണപ്രവൃത്തി നടന്ന സ്ഥലമായതിനാൽ ഒട്ടേറെ കന്പിക്കഷണങ്ങളും മറ്റു പാഴ് വസ്തുക്കളും മണ്ണിൽ പുതഞ്ഞുകിടക്കുന്നുണ്ടായിരുന്നു. തൃശൂർ പോലീസ് കമ്മീഷണറുടെ നിയന്ത്രണത്തിലുള്ള ബോംബ് സ്ക്വാഡ് വിദഗ്ധരും പാർക്ക് ഉദ്യോഗസ്ഥരും ചേർന്നാണു ശക്തിയേറിയ മെറ്റൽ ഡിറ്റക്ടറുടെ സഹായത്തോടെ ഇരുന്പു കഷ്ണങ്ങൾ നീക്കിയത്. ഐസൊലേഷൻ കേന്ദ്രത്തിലെ മുഴുവൻ പ്രദേശവും സംഘം അപകടരഹിതമാക്കി. പലയിടങ്ങളിലും മണ്ണ് കിളച്ചാണ് ഇവ എടുത്തുമാറ്റിയത്. പൂച്ചകളെപ്പോലെ മണ്ണിൽ കൈകൾ കൊണ്ട് മാന്തി കുഴിയുണ്ടാക്കുന്ന സ്വഭാവമുള്ള മൃഗമെന്ന നിലയിൽ കടുവയുടെ കൈകളിൽ കന്പി പോലുള്ള വസ്തുക്കൾ കൊണ്ട് മുറിവേൽക്കാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് നടപടി. വരുംദിനങ്ങളിൽ മൃഗങ്ങളെ താമസിപ്പിക്കുന്ന മുഴുവൻ പ്രദേശങ്ങളിലും സമാന പരിശോധന നടത്തി മൃഗങ്ങൾക്ക് ഹാനികരമാവാൻ ഇടയുള്ള വസ്തുക്കൾ നീക്കം ചെയ്യുമെന്ന് ഡയറക്ടർ പറഞ്ഞു.
കടുവകളെത്തുംമുമ്പ് പരിശോധന നടത്തി
12:50 AM Apr 02, 2023 | Deepika.com