പാവറട്ടി: പാവറട്ടി പഞ്ചായത്തിനെയും ഒരുമനയൂർ പഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന കുണ്ടുവക്കടവ് പാലം ഇരുട്ടിലായിട്ട് മാസങ്ങളായി.
ദിവസവും നിരവധി വാഹനങ്ങളും യാത്രക്കാരും കടന്നുപോകുന്ന കുണ്ടുവക്കടവ് പാലത്തിലെ തെരുവ് വിളക്കുകൾ മിഴി അടച്ചിട്ട് നാളേറെയായിട്ടും അധികൃതർ നടപടി എടുക്കുന്നില്ലന്നാണ് പരാതി. പാവറട്ടി, ഒരുമനയൂർ, കടപ്പുറം എന്നീ മൂന്ന് പഞ്ചായത്തിലെയും ജനങ്ങൾ യാത്ര ചെയ്യാൻ കൂടുതൽ ആശ്രയിക്കുന്നത് കുണ്ടുവക്കടവ് പാലമാണ്. കാൽനടക്കാരും ഇരുചക്ര വാഹനയാത്രക്കാരുമാണ് വഴിവിളക്കുകൾ ഇല്ലാത്തതിനാൽ ഏറെ ബുദ്ധിമുട്ടുന്നത്. പാലത്തിന്റെ ഇരുവശങ്ങളിലായി പത്ത് വൈദ്യുതി വിളക്കുകൾ ഉണ്ടെങ്കിലും ഒന്നുപോലും കത്തുന്നില്ല. കാൽനടക്കാർ ഇതുവഴി വരുന്ന വാഹനത്തിന്റെ വെളിച്ചത്തിൽ ജീവൻ പണയംവച്ചാണ് പോകുന്നത്.
പാലം ഇരുട്ടിലായതോടെ മാലിന്യങ്ങൾ തള്ളുന്നത് വർധിച്ചതായും പരിസരവാസികൾ പറഞ്ഞു. കുണ്ടുവക്കടവ് പാലത്തിലെ വിളക്കുകൾ കത്തിക്കാൻ അധികൃതർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് തജ്നീദ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് പാലത്തിൽ പ്രതിഷേധജ്വാല സംഘടിപ്പിച്ചു.
പാവറട്ടി ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് എൻ.ജെ. ലിയോ പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തു. തജ്നീദ് ക്ലബ്ബ് പ്രസിഡന്റ് നിസാർ മരുതയൂർ അധ്യക്ഷത വഹിച്ചു. പാവറട്ടി പൗരസമിതി പ്രസിഡന്റ് വർഗീസ് പാവറട്ടി, ഷെഫീഖ് വെൻമേനാട്, എ.കെ. ഷിഹാബ്, പി.കെ. അസീസ്, സജ്ന ഷിഹാബ്, സി.എസ്. രാജൻ, സൽമാൻ ഫാരിസ് എന്നിവർ സംസാരിച്ചു.
കുണ്ടുവക്കടവ് പാലം ഇരുട്ടിലായിട്ട് മാസങ്ങള്‍; നടപടിയില്ല
12:52 AM Mar 31, 2023 | Deepika.com