എരുമപ്പെട്ടി: എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിലെ നാലാംവാർഡിൽ കുട്ടഞ്ചേരി പറക്കുന്ന് പ്രദേശത്തെ മണ്ണെടുപ്പിനോടനുബന്ധിച്ച് സിപിഎമ്മിന്റെ കള്ളക്കളി അവസാനിപ്പിക്കണമെന്ന് ബിജെപി നാലാം വാർഡ് കമ്മിറ്റി നടത്തിയ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കുന്നംകുളം താലൂക്ക് നെല്ലുവായ് വില്ലേജ് റിസർവേ നന്പർ 103ൽപെട്ട 3.3971 ഹെക്ടർ സ്ഥലം പാവറട്ടി കാക്കാന്പറത്ത് അന്പലത്ത് വീട്ടിൽ അബ്ദുൾ അസീസ്, മക്കളായ ഫാത്തിമ, ആമിന, ഹലീമ എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ്. കഴിഞ്ഞ പ്രളയകാലത്ത് ഈ പ്രദേശത്തിന് സമീപമുള്ള പാലപ്പെട്ടി കുന്നിൽ നിന്നും ഉരുൾപൊട്ടലിന് സമാനമായ രീതിയിൽ കല്ലും മണ്ണും കുത്തിയൊലിച്ചു വരികയും പ്രദേശവാസികളിൽ ഭൂരിഭാഗം വരുന്ന ജനത്തെ ദുരിതാശ്വാസ ക്യാന്പിലേക്ക് മാറ്റി പാർപ്പിക്കുകയും വേണ്ടിവന്നു.
അന്ന് പ്രദേശം സന്ദർശിച്ച ജിയോളജി വകുപ്പ് അധികൃതർ ഈ സ്ഥലത്തെ അതീവ പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിച്ചു. ഈ പ്രദേശത്തിനോട് ചേർന്നാണ് കുട്ടഞ്ചേരി ഗവ. എൽപി സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ഇവിടെ നിന്നും വ്യാപകമായ രീതിയിൽ മണ്ണ് നീക്കംചെയ്താൽ ആയത് ഈ വിദ്യാലയത്തിനും കുട്ടികളുടെ ജീവനും തന്നെ ഭീഷണിയാകും.
പ്രദേശവാസികളുടെ സ്വത്തിനും ജീവനും ഭീഷണിയാകുന്ന മണ്ണെടുപ്പിന് അധികൃത അനുമതി നൽകരുതെന്ന് ബിജെപി ആവശ്യപ്പെട്ടു. സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതിയും എംഎൽഎ, ജില്ലാ പഞ്ചായത്ത് മെന്പർ, ബ്ലോക്ക് പഞ്ചായത്ത് മെന്പർ, വാർഡ് മെന്പർ എന്നിങ്ങനെയുള്ളവർ സിപിഎം ജനപ്രതിനിധികൾ ആയിട്ടും മണ്ണെടുപ്പ് തടയാൻ സാധിക്കാത്തത് അപഹാസ്യമാണെന്നും ബിജെപി പറഞ്ഞു. മണ്ണെടുപ്പ് തടയാൻ സാധിക്കാത്ത എംഎൽഎയും എരുമപ്പെട്ടി പഞ്ചായത്ത് ഭരണസമിതിയും ഉടൻ രാജിവക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
മണ്ണെടുക്കാനുള്ള അനുമതി നൽകുന്നതിൽ നിന്നും അധികൃതർ പിന്മാറിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുവരുമെന്ന് ബിജെപി വ്യക്തമാക്കി.
പത്രസമ്മേളനത്തിൽ ബിജെപി എരുമപ്പെട്ടി മണ്ഡലം ജന.സെക്രട്ടറി രാജേഷ്കുമാർ കുട്ടഞ്ചേരി, ബിജെപി എരുമപ്പെട്ടി പഞ്ചായത്ത് സെക്രട്ടറി അഖിൽ വടക്കൂട്ട്, ബിജെപി മണ്ഡലം സമിതി അംഗം അനന്തൻ വടുക്കൂട്ട് എന്നിവർ പങ്കെടുത്തു.
കുട്ടഞ്ചേരി പറക്കുന്ന് മണ്ണെടുപ്പ്: സിപിഎമ്മിന്റെ കള്ളക്കളി അവസാനിപ്പിക്കണമെന്ന് ബിജെപി
12:52 AM Mar 31, 2023 | Deepika.com