ഇരിങ്ങാലക്കുട: സ്വകാര്യ ബസുകൾ നഗരത്തിൽ വണ്‍വേ സംവിധാനം പാലിക്കുന്നില്ലെന്ന പരാതി ഉയരുന്നു. ബസുകൾ തങ്ങൾക്ക് തോന്നിയ പോലെ സർവീസ് നടത്തുന്നത് യാത്രക്കാരെ ബുദ്ധിമുട്ടിക്കുകയാണ്.
കോവിഡ് കാലത്ത് ചില വിട്ടുവീഴ്ചകൾ ചെയ്തിരുന്നെങ്കിലും നിലവിൽ സാഹചര്യം സാധാരണ നിലയിൽ ആയിട്ടും ചില ബസുകൾ സ്ഥിരമായി തോന്നിയ പോലെയാണു സർവീസ് നടത്തുന്നതെന്നാണു പരാതി. ആന്പല്ലൂർ, പുതുക്കാട്, പറപ്പൂക്കര, നെടുന്പാൾ, മാടായിക്കോണം വഴി സർവീസ് നടത്തുന്ന ബസുകൾ നഗരത്തിലെത്തിയാൽ വണ്‍വേ പ്രകാരം ക്രൈസ്റ്റ് കോളജ് ജംഗ്ഷൻ, ഠാണാ, ചന്തക്കുന്ന്, ചെട്ടിപ്പറന്പ് വഴിയാണ് ബസ് സ്റ്റാൻഡിൽ എത്തേണ്ടത്. എന്നാൽ, പല ബസുകളും കോളജ് ജംഗ്ഷൻ കഴിഞ്ഞാൽ ഠാണാ പൂതംകുളത്ത് നിന്ന് ബൈപാസ് വഴി ബസ് സ്റ്റാൻഡിലെത്തുകയാണ്. ഇതു മൂലം ഠാണാവിലെ ജനറൽ ആശുപത്രി, ചന്തക്കുന്ന്, മാർക്കറ്റ്, ചെട്ടിപ്പറന്പ് എന്നിവിടങ്ങളിലേക്ക് പോകേണ്ട രോഗികളും വിദ്യാർഥികളും അടക്കമുള്ള യാത്രക്കാർ ബസ് സ്റ്റാൻഡിൽ നിന്ന് മറ്റ് ബസുകൾ പിടിക്കുകയോ ഓട്ടോറിക്ഷ വിളിക്കുകയോ ചെയ്യേണ്ട സാഹചര്യമാണ്.
വിഷയം ഉന്നയിച്ച്് പലവട്ടം ജോയിന്റ് ആർടിഒയ്ക്ക് പരാതി ൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും ബസ്ചാർജ് അടക്കമുള്ളവ ആനുകൂല്യങ്ങൾ നൽകിയിട്ടും യാത്രക്കാരുടെ അവകാശങ്ങൾ അനുവദിക്കാൻ ബസ് ഉടമകളും ജീവനക്കാരും തയാറാവുന്നില്ലെന്നും മുകുന്ദപുരം താലൂക്ക് ബസ് പാസഞ്ചേഴ്സ് അസോസിയേഷൻ കുറ്റപ്പെടുത്തി. നിയമം ലംഘിച്ചുള്ള ഓട്ടം അവസാനിപ്പിക്കാൻ പോലീസും മോട്ടോർ വാഹന വകുപ്പും അടിയന്തരമായി ഇടപെടണമെന്ന് അസോസിയേഷൻ താലൂക്ക് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കിഴുത്താണി ആവശ്യപ്പെട്ടു.
സ്വകാര്യ ബസുകൾ വണ്‍വേ പാലിക്കുന്നില്ല
12:49 AM Mar 31, 2023 | Deepika.com