തൃശൂർ: കനകമല മഹാതീർഥാടനത്തോടനുബന്ധിച്ചു നടത്തുന്ന പൊതുസമ്മേളനം ഏപ്രിൽ രണ്ടിന് വൈകീട്ട് അഞ്ചിന് ബിഷപ് മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്യും. 2014 ഏപ്രിൽ 14നാണു മഹാതീർഥാടനം ആരംഭിച്ചത്. സമ്മേളനത്തിൽ വികാരി ജനറാൾ മോണ്‍. വിൽസൻ ഈരത്തറ, ബെന്നി ബഹനാൻ എംപി, സനീഷ്കുമാർ ജോസഫ് എംഎൽഎ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് കുരിശുമുടിയിൽ രാത്രി ഏഴിന് മാർ പോളി കണ്ണൂക്കാടന്റെ മുഖ്യ കാർമികത്വത്തിൽ ദിവ്യബലി അർപ്പിക്കും.
കനകമല മാർത്തോമ കുരിശുമുടി, സെന്റ് ആന്റണീസ് തീർഥാടന കേന്ദ്രം എന്നീ രണ്ടു രണ്ടു കേന്ദ്രങ്ങൾ ഒരുമിച്ച് സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏക സ്ഥലമാണ് കനകമലയെന്ന് അസിസ്റ്റന്റ് വികാരി ഫാ. ജെയിംസ് ഷൽബി ആലപ്പാട്ട് പത്രസമ്മേളനത്തിൽ പറഞ്ഞു.
സ്വന്തം വൃക്ക ഇടവകയിലെ സഹോദരനു ദാനം ചെയ്ത ഫാ. ഷിബു നെല്ലിശേരിയാണു കനകമല കുരിശുമുടിയുടെ റെക്ടർ. രണ്ടായിരത്തോളം പേർ ഇവിടെ തീർഥാടനത്തിനെത്താറുണ്ടെന്നു ജനറൽ കണ്‍വീനർ ബൈജു അറയ്ക്കൽ പറഞ്ഞു. തീർഥാടനത്തിനെത്തുന്നവർക്ക് എല്ലാവിധ സൗകര്യങ്ങളും ഭക്ഷണവും നൽകുന്നുണ്ട്.
പത്രസമ്മേളനത്തിൽ കൈക്കാരൻ ആന്റണി കൊട്ടേക്കാട്ടുകാരൻ, കേന്ദ്രസമിതി പ്രസിഡന്റ് ജോയ് കുയിലാടൻ, തിരുനാൾ കണ്‍വീനർ ജോസ് കറുകുറ്റിക്കാരൻ എന്നിവരും പങ്കെടുത്തു.
കനകമല മഹാതീർഥാടനം : പൊതുസമ്മേളനം രണ്ടിന്
12:46 AM Mar 31, 2023 | Deepika.com