ആറാട്ടുപുഴ: ആറാട്ടുപുഴ ശാസ്താവിന്റെ തിരുവാതിര പുറപ്പാട് ഭക്തിസാന്ദ്രമായി. പാണികൊട്ടൽ, വിളക്കാചാരം, 5 ഗജവീരന്മാരുടെ അകന്പടിയോടെ എഴുന്നള്ളിപ്പ്, ഇടക്ക പ്രദക്ഷിണം എന്നിവയുണ്ടായിരുന്നു. തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രൻ ശാസ്താവിന്റെ തിടന്പേറ്റി.
ഉരുട്ടു ചെണ്ടയിൽ പെരുവനം കുട്ടൻമാരാരും കുറുങ്കുഴലിൽ കീഴൂട്ട് നന്ദനനും വലന്തലയിൽ പെരുവനം ഗോപാലകൃഷ്ണനും കൊന്പിൽ കുമ്മത്ത് രാമൻ കുട്ടി നായരും ഇലത്താളത്തിൽ കുമ്മത്ത് നന്ദനും ശാസ്താവിന്റെ തിരുമുന്പിൽ നടന്ന പഞ്ചാരി മേളത്തിന് പ്രമാണിമാരായി. തൈക്കാട്ടുശേരി ഭഗവതിയുടെ പൂരത്തിനു ശേഷം ആറാട്ടുപുഴ ശാസ്താവിന്റെ "എടവഴിപൂരം' ആരംഭിച്ചു. ഭഗവതിയുമായി ഉപചാരത്തിനു ശേഷം ആറാട്ടുപുഴയ്ക്ക് തിരിച്ചെഴുന്നള്ളി. മടക്കയാത്രയിൽ ചാത്തക്കുടം ശാസ്താ ക്ഷേത്രത്തിൽ ഇറക്കി എഴുന്നള്ളിച്ചു. അവിടുത്തെ ഉപചാരത്തിനുശേഷം ആറാട്ടുപുഴ ക്ഷേത്രത്തിലേക്ക് എഴുന്നള്ളുന്ന വീഥികളിൽ ഭക്തർ നിറപറകൾ സമർപ്പിച്ചും തോരണങ്ങൾ ചാർത്തിയും കർപ്പൂരം കത്തിച്ചും ശാസ്താവിനെ വരവേറ്റു.
നിത്യപൂജകൾക്കും താന്ത്രിക ചടങ്ങുകൾക്കും ശേഷം ഇന്നലെ വൈകീട്ട് തന്ത്രി ഇല്ലമായ പെരുവനം കുന്നത്തൂർ പടിഞ്ഞാറേടത്ത് മനക്കലേക്ക് ശാസ്താവ് എഴുന്നള്ളി. ഇറക്കിപ്പൂജ , അടനിവേദ്യം, പാണികൊട്ട് എന്നിവക്കു ശേഷം നറുകുളങ്ങര ബലരാമ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു.
കൊട്ടി പ്രദക്ഷിണത്തിനു ശേഷം ശാസ്താവ് ആറാട്ടുപുഴയിലേക്ക് തിരിച്ചെഴുന്നള്ളിപ്പ് നടത്തി.
ഭക്തി ചൊരിഞ്ഞ് ആറാട്ടുപുഴ തിരുവാതിര വിളക്ക്
12:46 AM Mar 31, 2023 | Deepika.com