പുതുക്കാട്: പാലപ്പിള്ളി-തൃശൂർ റൂട്ടിൽ സ്വകാര്യ ബസുകള് മിന്നൽ പണിമുടക്ക് നടത്തി. ബസ് തൊഴിലാളികളെ പോലീസ് കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്.
ചിമ്മിനി ഡാം, പാലപ്പിള്ളി പെർമിറ്റുള്ള ബസുകൾ സർവീസ് പാതിവഴിയിൽ നിർത്തിയതുമായി ബന്ധപ്പെട്ട് രാവിലെ ബസ് ജീവനക്കാരും നാട്ടുകാരും തമ്മിൽ പാലപ്പിള്ളിയിൽവച്ച് തർക്കം നടന്നിരുന്നു. ഇതേ തുടർന്ന് റോഡിൽ മാർഗതടസം സൃഷ്ടിച്ച് ബസ് നിർത്തിയിട്ടു.
വരന്തരപ്പിള്ളി പോലീസെത്തി ബസും ജീവനക്കാരെയും കസ്റ്റഡിയിലെടുത്തു. തുടർന്ന് മറ്റു ബസുകൾ യാത്രക്കാരെ പാതിവഴിയിൽ ഇറക്കിവിട്ട് പണിമുടക്ക് നടത്തുകയായിരുന്നു. ഇത്തരത്തിൽ യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി ഓട്ടം നിർത്തിയ ഏഴ് ബസ് ജീവനക്കാരെയും പോലീസ് അറസ്റ്റ് ചെയ്തു.
വരന്തരപ്പിള്ളി, പൗണ്ട് എന്നിവിടങ്ങളിൽ ബസുകൾ സർവീസ് അവസാനിപ്പിച്ചാണ് തൊഴിലാളികൾ പണിമുടക്ക് നടത്തിയത്. മിന്നൽ പണിമുടക്കിൽപ്പെട്ട് വിദ്യാർഥികൾ ഉൾപ്പടെയുള്ള നൂറുകണക്കിന് യാത്രക്കാർ വലഞ്ഞു.
പിന്നീട് ബസ് ഉടമകൾ ഇടപെട്ട് വൈകീട്ടോടെ ചില ബസുകൾ സർവീസ് പുനരാരംഭിച്ചു. പാലപ്പിള്ളി, ചിമ്മിനി ഡാം എന്നിവിടങ്ങളിലേക്ക് പെർമിറ്റുള്ള ബസുകൾ വേലൂപ്പാടത്ത് സർവീസ് നിർത്തിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ പ്രവർത്തകർ ബസ് തടഞ്ഞിരുന്നു.
ഇതേ തുടർന്ന് വരന്തരപ്പിള്ളി പോലീസിന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ അരമണിക്കൂർ ഇടവിട്ട് ഈ മേഖലയിലേക്ക് ബസ് സർവീസ് നടത്താമെന്ന് തീരുമാനിച്ചിരുന്നു. എന്നാൽ വീണ്ടും ചില ബസുകൾ സർവീസ് നടത്താതായതോടെയാണ് തർക്കം നടന്നത്. എന്നാൽ 13 കിലോമീറ്ററോളം ആളില്ലാതെയാണ് ചിമ്മിനി ഡാമിലേക്ക് സർവീസ് നടത്താറുള്ളതെന്ന് ബസ് ഉടമകൾ പറയുന്നു.
പാലപ്പിള്ളി-തൃശൂർ റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്; യാത്രക്കാർ വലഞ്ഞു
01:02 AM Mar 30, 2023 | Deepika.com