വെങ്കിടങ്ങ്: ഏനാമാവ് പള്ളികടവിന് സമീപം പുഴ കൈയേറി ചെളിമണ്ണിട്ട് നികത്തിയത് വെങ്കിടങ്ങ് പഞ്ചായത്ത് അതികൃതർ പൊളിച്ചു നീക്കി തുടങ്ങി.
ബുധനാഴ്ച റവന്യൂ അധികൃതർ സർവേ നടത്തി അടയാളപ്പെടുത്തി വെങ്കിടങ്ങ് പഞ്ചായത്തിന് കൈമാറിയ സ്ഥലത്തെ മണ്ണാണ് ഉച്ചക്കുശേഷം ജെസിബി ഉപയോഗിച്ച് പൊളിച്ചുനീക്കി തുടങ്ങിയത്. ഏകദേശം 300 മീറ്റർ നീളത്തിൽ പുഴയോടു ചേർന്ന് അനധികൃതമായി ചെളിമണ്ണിട്ട് നിർമിച്ച റോഡാണ് പൊളിച്ചുനീക്കുന്നത്. ഇവിടെ നിന്നുമെടുക്കുന്ന മണ്ണ് പഞ്ചായത്ത് വക സ്ഥലത്ത് സൂക്ഷിക്കും. പഞ്ചായത്തിന് റവന്യൂവകുപ്പ് അധികൃതർ അളന്ന് തിട്ടപ്പെടുത്തി കൈമാറിയ സ്ഥലത്ത് പഞ്ചായത്ത് അധികൃതർ കോണ്ക്രീറ്റ് കാലുകളും പഞ്ചായത്തിന്റെ ഉടമസ്ഥത കാണിച്ചു കൊണ്ടുള്ള ബോർഡും സ്ഥാപിച്ചിട്ടുണ്ട്.
ചാവക്കാട് ഡെപ്യൂട്ടി തഹസിൽദാർ പി. രാജന്റെ നേതൃത്വത്തിലുള്ള സംഘമാണ് അനധികൃത കൈയേറ്റം അളന്ന് അടയാളപ്പെടുത്തിയത്. വെങ്കിടങ്ങ് വില്ലേജ് ഓഫീസർ ഇ. ശോഭ, സ്പെഷൽ വില്ലേജ് ഓഫീസർ രശ്മി മേനോൻ, ഫീൽഡ് അസിസ്റ്റന്റ് എം.ബി. അജയ്, താലൂക്ക് സർവേയർ കെ.ആർ. രാജീവ്, ചെയിൻമാൻ പി.ഡി. സെബി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ചാന്ദിനി വേണു, വൈസ് പ്രസിഡന്റ് മുംതാസ് റസാക്ക്, സെക്രട്ടറി സി.എസ്. മിനി, ജനപ്രതിനിധികളായ വാസന്തി ആനന്ദൻ, സൗമ്യ സുകു, ബസീജ വിജേഷ്, ധന്യ സന്തോഷ് എന്നിവർ പൊളിച്ചുനീക്കുന്നതിന് നേതൃത്വം നൽകി. പുഴ കൈയേറ്റം നടത്തുന്നതിനെതിരെ നിരവധി സമരങ്ങളാണ് രാഷ്ട്രീയ പാർട്ടികളുടെയും ശാസ്ത്രസാഹിത്യ പരിഷത്തിന്റെയും നേതൃത്വത്തിൽ നടന്നത്.
മുരളി പെരുനെല്ലി എംഎൽഎ ഏനാമാവ് പുഴയിലെ അനധികൃത കൈയേറ്റം സംബന്ധിച്ച് നിയമസഭയിൽ സബ്മിഷൻ ഉന്നയിക്കുകയും റവന്യുമന്ത്രി കെ. രാജൻ അനധികൃത കൈയേറ്റം ഒഴിപ്പിക്കാൻ ആവിശ്യമായ കർശന നടപടി ഉണ്ടാകുമെന്നും ഉറപ്പ് നൽകിയിരുന്നു. ഇതേ തുടർന്നാണ് റവന്യുവകുപ്പ് ഇടപെടുകയും സർവേ നടത്തി അനധികൃത കയേറ്റം കണ്ടെത്തുകയും ചെയ്തത്.
പുഴ കൈയേറ്റം: പൊളിച്ചുനീക്കി തുടങ്ങി
01:02 AM Mar 30, 2023 | Deepika.com