കാടുകുറ്റി: കൃഷിയിടങ്ങളിലേക്ക് വെള്ളമെത്താതെയും കുടിവെള്ള ക്ഷാമത്തിൽ പൊറുതിമുട്ടിയും വേനൽച്ചൂടിന്റെ ഭീഷണയിൽ നാട് വെന്തുരുകുന്പോൾ തികഞ്ഞ നിസംഗതയിലാണു പ്രാദേശിക ഭരണകൂടം. കുണ്ടേലികുളം, അന്നനാട് വളവനങ്ങാടിയിലെ കുട്ടൻകുളം അടക്കം മൂന്നോ നാലോ കുളങ്ങൾ സംരക്ഷിക്കാൻ മാത്രമാണ് പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിച്ചത്.
പഞ്ചായത്തിലെ 9, 10, 11 വാർഡുകളിൽ കടുത്ത ജലക്ഷാമം നേരിടുകയാണ്. കനാൽ വെള്ളം പോലും ലഭ്യമാക്കാൻ ഇറിഗേഷൻ വകുപ്പ് തയാറാകുന്നില്ലെന്നും പരക്കെ ആക്ഷേപമുണ്ട്.
ജലദൗർലഭ്യം മുന്നിൽ കണ്ട് ഗ്രാമപഞ്ചായത്തിലെ 16 വാർഡുകളിലെ ജലസ്രോതസുകൾ സംരക്ഷിക്കാനും തണ്ണീർത്തടങ്ങളുടെ സ്വാഭാവിക തകർക്കാനുള്ള നീക്കത്തിനു തടയിടാനും കർമപദ്ധതി തയാറാക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നെങ്കിലും ക്രിയാത്മകമായ ഇടപെടലുകളുണ്ടായില്ല.
ശരിയായ പരിപാലനമുള്ളതും അവഗണനയേറ്റു കിടക്കുന്നതും കൈയേറ്റത്തിലിരിക്കുന്നതുമായ 70 കുളങ്ങൾ പഞ്ചായത്ത് പരിധിയിലുണ്ടെന്നാണു കരുതപ്പെടുന്നത്. ഇതിന്റെ രേഖകളും പഞ്ചായത്തിന്റെ കൈവശം ഉണ്ടാകും.
എന്നാൽ അവഗണനയേറ്റു കിടക്കുന്ന കുളങ്ങൾ അടിയന്തര പ്രാധാന്യത്തോടെ പുനരുദ്ധരിക്കാനും ജലസമൃദ്ധി ഉറപ്പുവരുത്താനുമുള്ള നടപടികൾക്കു പ്രഥമ പരിഗണന നൽകണമെന്നാണു നാട്ടുകാരുടെ അഭിപ്രായം.
നിലവിലെ കാലാവസ്ഥ ഉദ്ബോധിപ്പിക്കുന്നതും അതുതന്നെയാണ്. പുറന്പോക്കുകൾ അളന്നു തിട്ടപ്പെടുത്തുന്നതിനൊപ്പം വർഷങ്ങളായി സ്വകാര്യ വ്യക്തികൾ കൈവശം വച്ചിരിക്കുന്ന കുളങ്ങളും മറ്റു ജലസ്രോതസുകളും തിരിച്ചുപിടിക്കാൻ കർമപദ്ധതിക്കു രൂപം നൽകണമെന്നാണ് നാട്ടുകാരുടെ നിലപാട്.
കൂടാതെ പഞ്ചായത്തു പരിധിയിലെ മുഴുവൻ പൊതുകിണറുകളും സംരക്ഷിക്കാനും പദ്ധതി തയാറാക്കണം. നിലവിലെ ഭരണ സമിതിയുടെ കാലഘട്ടത്തിൽ തന്നെ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ജലസമൃദ്ധി ഉറപ്പുവരുത്തുന്നതിനു മുന്തിയ പരിഗണന നൽകുമെന്ന അധികൃതരുടെ വാഗ്ദാനം പാഴ്വാക്കാവുകയാണ്.
ജലസ്രോതസുകളും തണ്ണീർത്തടങ്ങളും സംരക്ഷിക്കാൻ നടപടി വേണം
12:48 AM Mar 29, 2023 | Deepika.com