പത്തനംതിട്ട: കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാരുടെ വിനോദയാത്ര വിവാദമാക്കിയത് വഴി വ്യക്തികളുടെ സ്വകാര്യത ലംഘിക്കപ്പെട്ടുവന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് മാധ്യമ പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കളക്ടര്‍.
മറ്റുള്ളവരുടെ വ്യക്തി ജീവിതത്തെപ്പോലും ബാധിക്കുവാന്‍ തക്ക തരത്തില്‍ പ്രയോഗിക്കാവുന്ന ആയുധമാണ് മാധ്യമപ്രവർത്തകരുടെ കൈയിലുള്ളതെന്ന തിരിച്ചറിവു വേണം. ആരും കരുതിക്കൂട്ടി ചെയ്യുന്നതാകില്ല. പക്ഷേ, നമ്മള് ചെയ്യുന്ന പ്രവൃത്തി ആരെയൊക്കെയാണ് ബാധിക്കുന്നതെന്ന് ചിന്തിക്കുകയും വേണമെന്ന് കളക്ടര്‍ പറഞ്ഞു.
കോന്നി വിനോദയാത്രാ വിവാദത്തിന്റെ പേരില്‍ ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങളും വീഡിയോകളും തലങ്ങും വിലങ്ങും പ്രചരിച്ചു. വ്യക്തികളുടെ സ്വകാര്യ നിമിഷങ്ങള്‍ എന്നതു പോലും പരിഗണിക്കാതെയാണ് വീഡിയോ ആരോ പുറത്തു വിട്ടത്. അത് സംപ്രേഷണം ചെയ്യുകയുമുണ്ടായി. അനന്തരഫലം എന്തെന്ന് ചിന്തിക്കാതെ നടത്തിയ പ്രവൃത്തി ആയിരുന്നു അത്. ഏറ്റവുമധികം പ്രചരിപ്പിക്കപ്പെട്ടത് ബസിനുള്ളില്‍ ഏറ്റവും മുന്നില്‍ നിന്ന് പാട്ടുപാടിയ കുട്ടിയുടെ വീഡിയോ ആയിരുന്നു. അത് ഒരു ഉദ്യോഗസ്ഥയുടെ മകളായിരുന്നു. ഒറ്റ ദിവസം കൊണ്ട് ഒരു കോടി കാഴ്ചക്കാരാണ് ആ വീഡിയോയ്ക്ക് ഉണ്ടായത്. അതൊരിക്കലും ശരിയായ രീതിയില്‍ ആയിരുന്നില്ല.
അമ്മയുടെ കൂടെ വളരെ സ്വകാര്യമായി ഒരു പ്രോഗ്രാമിന് പോയി. അവിടെ ഒരു പാട്ടുപാടി എന്നത് മാത്രമേ ചെയ്തിട്ടുള്ളൂ. എന്നാല്‍, അതിന് ശേഷം ആവിദ്യാര്ഥിനിക്ക് അനുഭവിക്കേണ്ടി വന്ന മാനസികസംഘര്‍ഷം എത്രത്തോളമായിരിക്കുമെന്ന് ഒരു പക്ഷേ, പുറംലോകം അറിഞ്ഞിട്ടുണ്ടാവില്ല. അടുത്ത ദിവസം കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടു പോകേണ്ടി വന്നു. കുറേയധികം ദിവസം കലാലയത്തിലേക്ക് പോകാൻ പോലും കുട്ടിക്കു കഴിഞ്ഞില്ല. അത്തരത്തിലുള്ള ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ നമ്മുടെയിടയിലും സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കുവാന്‍ വേണ്ടിയാണ് ഈ സംഭവം സൂചിപ്പിച്ചതെന്നും കളക്ടര്‍ പറഞ്ഞു.
ജില്ലാ മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണല്‍ ജഡ്ജ് എസ്. ശ്രീരാജ്, ആര്. കിരണ്‍ രാജ് എന്നിവര്‍ ക്ലാസ് നയിച്ചു. പ്രസ് ക്ലബ് സെക്രട്ടറി എ. ബിജു അധ്യക്ഷത വഹിച്ചു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ നിതദാസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. മണിലാല്‍, പ്രസ് ക്ലബ് മീഡിയ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ വൈസ് പ്രസിഡന്റ് എസ്. ഗീതാഞ്ജലി, ബിനി മറിയം ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.
കോന്നിയിലെ വിനോദയാത്രാ വിവാദം: വ്യക്തികളുടെ സ്വകാര്യത ലംഘിക്കപ്പെട്ടെന്ന് കളക്ടര്‍
11:02 PM Mar 28, 2023 | Deepika.com