തൃശൂർ: പൂരവും പൂരം പ്രദർശനവും അട്ടിമറിക്കാനുള്ള കോർപറേഷൻ എൽഡിഎഫ് ഭരണസമിതിയുടെ ഗൂഢനീക്കം നടത്തുന്നെന്ന് ആരോപിച്ചു പ്രതിപക്ഷം മേയറെ വളഞ്ഞു.
ബിജെപി കൗണ്‍സിലർമാരും രംഗത്തെത്തിയതോടെ മേയർ ബെല്ലടിച്ച് യോഗം പിരിച്ചുവിട്ടു. പ്രദർശനനഗരിയിലെ താൽക്കാലിക നിർമിതികളെ നിർമാണഫീസ് ചുമത്തുന്നതിൽ നിന്നു ഒഴിവാക്കണമെന്നാവശ്യപ്പെട്ടു പൂരംപ്രദർശന സമിതി നൽകിയ കത്തു മാറ്റിവയ്ക്കാനുള്ള നീക്കമാണു പ്രതിഷേധത്തിനിടയാക്കിയത്. വിഷയത്തിൽ വോട്ടിങ് വേണമെന്നും പൂരംപ്രദർശത്തിന് നൽകുന്ന ആനുകൂല്യങ്ങൾ തുടരണമെന്നും പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ ആവശ്യപ്പെട്ടു.
വിനോദ് പൊള്ളാഞ്ചേരിയുടെ നേതൃത്വത്തിൽ ബിജെപിയും പ്രതിഷേധിച്ചതോടെയാണു യോഗം പിരിച്ചുവിട്ടത്. പൂരവുമായി ബന്ധപ്പെട്ട് ഒരുകോടിയുടെ പ്രവൃത്തികളാണു കോർപറേഷൻ പ്രതിവർഷം നടത്തുന്നതെന്നു മേയർ പറഞ്ഞു. പ്രവർത്തനങ്ങൾക്കു മുൻവർഷങ്ങളിൽ കൗണ്‍സിൽ ഏകകണ്ഠമായാണ് അംഗീകരിച്ചത്. ഇക്കുറി പ്രതിപക്ഷം മുടക്കാനാണു ശ്രമിക്കുന്നതെന്നും മേയർ പറഞ്ഞു. എന്നാൽ, മേയറുടേത് ഏകപക്ഷീയമായ നീക്കമാണെന്നു ബിജെപി കുറ്റപ്പെടുത്തി.
കോർപറേഷന്റെ വിവിധ ഡിവിഷനുകളിൽ കുടിവെള്ളം ലഭ്യമാകുന്നില്ലയെന്ന് ആരോപിച്ച് കൗണ്‍സിലർ മാരായ ഇ.വി. സുനിൽ രാജ്, ലാലി ജയിംസ്, മേഫി ഡെൽസണ്‍, സുനിതാ വിനു, സിന്ധു ആന്റോ ചാക്കോള, മേഴ്സി അജി എന്നിവർ തലയിൽ കാലിക്കുടങ്ങളുമായി കൗണ്‍സിൽ ഹാളിൽ നടുത്തളത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
പൂരം അട്ടിമറിക്കാൻ ശ്രമമെന്ന് പ്രതിപക്ഷം, തടയാൻ ശ്രമമെന്ന് മേയർ
12:51 AM Mar 28, 2023 | Deepika.com