ചായ്പൻകുഴി: ശുദ്ധജല വിതരണ പദ്ധതിയിൽ നിന്നും കുടിവെള്ളത്തെ ആശ്രയിക്കുന്നവർക്ക് വേനൽ കനത്തതോടെ വെള്ളത്തിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. ഒരാഴ്ചയായി ഉയർന്ന പ്രദേശങ്ങളിൽ വെള്ളം ലഭിക്കുന്നില്ല. തെക്കേ പുളിങ്കര, തെക്കേ വെട്ടിക്കുഴി എന്നിവിടങ്ങളിലെ ജനങ്ങളാണ് കൂടുതൽ കഷ്ടപ്പെടുന്നത്. ദിവസവും മണിക്കൂറുകളോളം വൈദ്യുതി നഷ്ടപ്പെടുന്നതും ഇടയ്ക്കിടെ പൈപ്പ് പൊട്ടുന്നതും പന്പിംഗ് തടസപ്പെടുത്തുന്നു.
പകൽ മുഴുവൻ സമയവും പന്പിംഗ് നടത്തിയാലും ഒരു ലക്ഷം കപ്പാസിറ്റിയുളള ടാങ്ക് നിറയാറില്ല. കുടുതൽ സമയം പന്പിംഗ്് നടത്തണമെന്ന് നാട്ടുകാർ ആവശൃപ്പെടുന്നു. പീലാർമുഴിയിൽ സ്ഥിതിചെയ്യുന്ന ടാങ്ക് മുഴുവനായി നിറഞ്ഞൊഴുകിയാൽ മാത്രമേ ഉയർന്ന പ്രദേശങ്ങളിൽ വെള്ളം സുലഭമായി ലഭിക്കുകയുള്ളു. കുഴൽകിണറിലെ മോട്ടോർ പന്പിംഗ് നടത്തുന്നത് ചാലക്കുടി വാട്ടർ അതോറിറ്റി ഓഫീസ് വഴി റിമോട്ട് കണ്ട്രോൾ സംവിധാനം വഴിയാണ്. അതിരപ്പിളളി ശുദ്ധജല വിതരണ പദ്ധതി നടപ്പിലാവുന്പോൾ കണക്ഷൻ നൽകുന്നതിന് വേണ്ടി ഉദ്ദേശിച്ച ഉപഭോക്താകൾക്കും മുൻകൂട്ടി ഈപദ്ധതി വഴി വെള്ളം നൽകുന്നുണ്ട്.
തടസപ്പെട്ടു കിടക്കുന്ന മലയോര ഹൈവേയുടേയും അതിരപ്പിളളി ശുദ്ധജല വിതരണ പദ്ധതിയുടെയും നിർമാണ ജോലികൾ ആരംഭിച്ച് പൂർത്തിയായെങ്കിൽ മാത്രമേ കുടിവെള്ളക്ഷാമത്തിന് ശാശ്വതമായ പരിഹാരം കണ്ടെത്തുവാൻ സാധിക്കുകയുള്ളു എന്ന് കാണിച്ച് സാമൂഹിക പ്രവർത്തകരായ കെ.എം.ജോസ്, ജോയ് മംഗലത്ത് എന്നിവർ അധികൃതർക്ക് നിവേദനം നൽകി.
"കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരം വേണം'
12:48 AM Mar 28, 2023 | Deepika.com