ഗുരുവായൂർ: അടുത്ത അധ്യായന വർഷത്തിൽ പ്രീപ്രൈമറി തലം മുതൽ കായികം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ പറഞ്ഞു. ഗുരുവായൂർ നഗരസഭയുടെ തൈക്കാട് ഭഗത് സിങ്ങ് ഗ്രൗണ്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഇതിനുള്ള പുസ്തകത്തിന്റെ അച്ചടി നടന്നുകൊണ്ടിരിക്കുകയാണ്. പ്ലസ്ടു കഴിഞ്ഞവർക്ക് പുതിയ കായിക കോഴ്സുകൾ ആരംഭിക്കും. കേരള ഇൻസ്റ്റിറ്റൂട്ട് ഓഫ് സ്പോർട്സ് എന്ന പേരിൽ കോഴിക്കോട് സർവകലാശാലയിൽ പുതിയ സ്ഥാപനം ആരംഭിക്കും. പി.ജി.അടക്കമുള്ള അഞ്ച് കായിക അനുബന്ധ കോഴ്സുകൾ ആരംഭിക്കും. കൂടുതൽ ജോലി സാധ്യത ഈ രംഗത്ത് നില നിർത്തുക എന്നതാണ് ഉദ്ദേശിക്കുന്നത്.
എല്ലാ ജില്ല ആസ്ഥാനങ്ങളിലും പുതിയ പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കും. കായിക രംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിനായി 1500 കോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്. കളിക്കളമില്ലാത്ത 465 പഞ്ചായത്തുകളിൽ കളിക്കളം നിർമിക്കാൻ 112കോടി രൂപ അനുവദിച്ചിട്ടുണ്ട്.
ഗുരുവായൂർ പോലുള്ള നഗരസഭകളുണ്ടെങ്കിൽ കേരളത്തിലെ കായിക രംഗത്തെ മുന്നോട്ട് കൊണ്ടുവരാൻ കഴിയും. ഗുരുവായൂർ നഗരസഭ 2000 ചതുരശ്ര അടി സ്ഥലം നൽകുകയാണെങ്കിൽ ഒരു കോടി രൂപ ചിലവിൽ ജിംനേഷ്യം നിർമ്മിച്ച് നൽകാമെന്നും മന്ത്രി പറഞ്ഞു.
മുരളി പെരുനെല്ലി എം.എൽ.എ അധ്യക്ഷത വഹിച്ചു. എൻ.കെ. അക്ബർ എംഎൽഎ മുഖ്യാതിഥിയായി.
നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ്, വൈസ്ചെയർപേഴ്സൻ അനീഷ്മ ഷനോജ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എ.എം.ഷെഫീർ, ഷൈലജ സുധൻ, എ.എസ്.മനോജ് തുടങ്ങിയവർ സംസാരിച്ചു.
പ്രീപ്രൈമറി തലം മുതൽ കായികം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും: മന്ത്രി
01:05 AM Mar 27, 2023 | Deepika.com