നിലന്പൂർ: കുടിവെള്ളത്തിനായി കണ്ണംകുണ്ട് ആദിവാസി മാതൃകാ ഗ്രാമത്തിലെ കുടുംബങ്ങളുടെ കാത്തിരിപ്പ് ഇനിയും നീളും. പ്രളയബാധിതരായ 34 ആദിവാസി കുടുംബങ്ങൾക്ക് ഇവിടെ സർക്കാർ വീട് നിർമിച്ച് നൽകിയെങ്കിലും കുടിവെള്ളം ലഭ്യമാക്കാൻ നടപടി സ്വീകരിച്ചില്ല.
ജൽജീവൻ പദ്ധതിയിലൂടെ വെള്ളം നൽകാമെന്നാണ് അധികൃതരുടെ വാഗ്ദാനം. എന്നു വരുമെന്ന ചോദ്യത്തിനു മറുപടിയില്ല. ലക്ഷങ്ങൾ ചെലവഴിച്ച് സർക്കാർ വീടുകൾ നിർമിച്ച് നൽകിയിട്ടുണ്ടെങ്കിലും വെള്ളമില്ലാത്തതിനാൽ ഭൂരിഭാഗം വീടുകളിലും ഇനിയും താമസം തുടങ്ങിയിട്ടുമില്ല. രാജസ്ഥാൻ മരുഭൂമിയിൽ കൊണ്ടുപോയി തള്ളിയതിനു തുല്യ അവസ്ഥയാണ് ഇപ്പോഴുള്ളതെന്നു കോളനി നിവാസികൾ പറയുന്നു.
ഇന്നു തരാം നാളെ തരാം എന്ന ഉറപ്പും പഞ്ചായത്തിൽ നടക്കുന്ന ഊരുക്കൂട്ടങ്ങളും കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകുന്നില്ല. സമീപവാസികളായ റിയാസും പ്രകാശും അവരുടെ കിണറ്റിൽ നിന്നു വെള്ളമെടുക്കാൻ അനുവദിക്കുന്നതുകൊണ്ടാണ് പത്തു ആദിവാസി കുടുംബങ്ങൾക്ക് വെള്ളം ലഭിക്കുന്നത്.
അതും 200 മീറ്ററിലേറെ നടന്നു വേണം വീട്ടിൽ വെള്ളമെത്തിക്കാൻ. കാട്ടാനകളുടെ വിഹാര കേന്ദ്രമായതിനാൽ സമീപത്തെ കുറുവൻ പുഴയിൽ കുളിക്കാൻ പോകാനും ഇവിടെയുള്ളവർക്കു കഴിയുന്നില്ല. കുടിവെള്ള ക്ഷാമമുള്ള പ്രദേശങ്ങളിൽ അടിയന്തരമായി വെള്ളം എത്തിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് ഫണ്ട് വിനിയോഗിക്കാം.
എന്നാൽ, ചാലിയാർ പഞ്ചായത്തിലെ കണ്ണംകുണ്ട് ആദിവാസി മാതൃകാ വില്ലേജിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് വെള്ളമെത്തിക്കാൻ പഞ്ചായത്ത് നടപടി സ്വീകരിച്ചിട്ടില്ല. വേനൽക്കാലത്ത് കോളനി നിവാസികൾക്ക് വെള്ളമെത്തിക്കാൻ നടപടി ഉണ്ടായാൽ വീഴാറായ പഴയ വീടുകളിൽ കഴിയുന്ന ബാക്കി കുടുംബങ്ങൾക്ക് കണ്ണംകുണ്ടിലെ തങ്ങളുടെ പുതിയ വീടുകളിലേക്ക് താമസം മാറ്റാനാകും. 2018 ലെ പ്രളയത്തിൽ വീടുകൾ നഷ്ടമായ മതിൽമൂലയിലെയും വൈലാശേരിയിലെയും 34 കുടുംബങ്ങൾക്കാണ് കണ്ണംകുണ്ടിൽ 50 സെന്റ് സ്ഥലവും വീടും അനുവദിച്ചത്.
25 ഏക്കർ സ്ഥലത്താണ് കണ്ണംകുണ്ട് ആദിവാസി മാതൃകാ ഗ്രാമമുള്ളത്. അഞ്ചു വർഷമാകാറായിട്ടും ഇവരുടെ പുനരധിവാസം പൂർത്തിയായിട്ടില്ല. കുടിവെള്ള പ്രശ്നമാണ് തടസമായി നിൽക്കുന്നത്. രണ്ടു കോടിയിലേറെ രൂപ ചെലവഴിച്ചാണ് വീടുകളുടെ നിർമാണം പൂർത്തീകരിച്ചത്. വേനൽ കടുത്താൽ ഇവിടെ താമസിക്കുന്ന കുടുംബങ്ങൾക്കു പുഴയോരങ്ങളിലേക്ക് താമസം മാറ്റേണ്ട അവസ്ഥ വരും.
കണ്ണംകുണ്ട് ഗ്രാമത്തിൽ സർക്കാർ വീടുകൾ നൽകി; കുടിവെള്ളത്തിന് നടപടിയില്ല
12:24 AM Mar 27, 2023 | Deepika.com