പത്തനംതിട്ട: കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഐപി, അത്യാഹിത വിഭാഗങ്ങള്‍ പൂര്ണസജ്ജമാക്കണമെന്നാവശ്യം ശക്തമാകുന്നു.
2020 സെപ്റ്റംബര്‍ 14ന് ഉദ്ഘാടനംചെയ്ത കോന്നി മെഡിക്കല്‍ കോളജില്‍ 2022ല്‍ ആദ്യബാച്ച് എംബിബിഎസ് വിദ്യാര്‍ഥികള്‍ക്കു പ്രവേശനം നല്‍കിയിരുന്നു.
ഈ ബാച്ച് രണ്ടാം വര്‍ഷത്തിലേക്കു പ്രവേശിക്കുന്നതിനൊപ്പം അടുത്ത വര്‍ഷം പുതിയ ബാച്ചിനെ പ്രവേശിപ്പിക്കാനുള്ള അനുമതി ദേശീയ മെഡിക്കല്‍ കമ്മീഷന് നല്‍കിയിട്ടുണ്ട്.
ഇതോടെ ഇരുനൂറോളം കുട്ടികള്‍ കോന്നിയില്‍ പഠിക്കാനുണ്ടാകും. ഐപി വിഭാഗം 2021 ഫെബ്രുവരി പത്തിന് ഉദ്ഘാടനം ചെയ്തതാണെങ്കിലും പ്രവര്‍ത്തന സജ്ജമാക്കാനായിട്ടില്ല.
ഐപി വിഭാഗത്തില്‍ പ്രാഥമിക സൗകര്യം പോലും ഒരുക്കാനായില്ലെന്നതാണ് പ്രധാന കാരണം.
വിദ്യാർഥികൾക്കും
ചികിത്സയില്ല
മെഡിക്കല്‍ കോളജില്‍ 100 വിദ്യാർഥികളാണ് നിലവില്‍ പഠിക്കാനുള്ളത്. മെഡിക്കല്‍ കോളജ് അധ്യാപകരും ജീവനക്കാരുമായി നൂറോളം പേരും കാമ്പസിലുണ്ട്. എന്നാല്‍, ഇവര്‍ക്കുപോലും അടിയന്തര ചികിത്സ നല്കാന് ആശുപത്രി സജ്ജമല്ല. കഴിഞ്ഞ ദിവസം കാമ്പസിലെ ഒരു പരിപാടിക്കിടെ കൈയ്ക്ക് ഒടിവു സംഭവിച്ച വിദ്യാര്‍ഥിനിയെ കോട്ടയം മെഡിക്കല്‍ കോളജിലെത്തിച്ചാണ് ചികിത്സ നല്‍കിയത്. ഒപി വിഭാഗം ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ പ്രാഥമിക ചികിത്സ ഒപിയില്‍ ഒരുക്കുകയാണ്. അത്യാഹിത വിഭാഗം പോലും സജ്ജമല്ല.
നിര്‍മാണം തുടരുന്നു
ഐപി വിഭാഗം സജ്ജമാക്കാൻ നിലവിലെ നിര്‍മാണം പൂര്‍ത്തീകരിക്കണമെന്നാണ് അധികൃതർ പറയുന്നത്. ഹോസ്റ്റല്‍, ക്വാര്‍ട്ടേഴ്സുകള്‍ എന്നിവയുടെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. ഓപ്പറേഷന് തിയേറ്ററുകള്‍, സ്കാനിംഗ് യൂണിറ്റുകള്‍ ഇവ പൂർത്തിയായിട്ടില്ല. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന നിര്‍മാണം പൂര്‍ത്തീകരിക്കുകയെന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം.
പിജി കോഴ്സുകള്‍ അടക്കം അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ തുടങ്ങാനാകുമെന്ന പ്രഖ്യാപനവും ഇതിനിടെ വന്നിട്ടുണ്ട്. മെഡിക്കല്‍ കോളജ് റോഡ് അടക്കമുള്ള അടിസ്ഥാന സൗകര്യവികസനത്തിനും ഫണ്ട് ലഭ്യമാകണം.
ആദ്യവര്‍ഷ ക്ലാസുകള്‍ തുടങ്ങുന്നതിനു മുമ്പേ ക്ലാസ് റൂം, ലേബര്‍റൂം, ബ്ലെഡ് ബാങ്ക്, മെഡിക്കല്‍ ഉപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍, മെഡിക്കല്‍ ഗ്യാസ് പൈപ്പ് ലൈന്‍, ലാബ് ഉപകരണങ്ങള്‍ മുതലായവ ഒരുക്കാൻ 18.72 കോടി രൂപ കിഫ്ബിയില്‍നിന്നു പ്രത്യേകമായി ലഭ്യമാക്കിയിരുന്നു. എന്നാല്‍, ഇതും പൂര്‍ത്തീകരിച്ചിട്ടില്ല.
വിദ്യാർഥികളുടെ താമസം
ആശുപത്രിക്കെട്ടിടത്തില്‍
ഐപി വിഭാഗത്തിനായി നിര്‍മിച്ച കെട്ടിടമാണ് നിലവില്‍ വിദ്യാർഥികളുടെ താമസത്തിനായി നല്‍കിയിരിക്കുന്നത്. അതില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പരിമിതവും. 103 മെഡിക്കല്‍ വിദ്യാര്‍ഥികളെ കോന്നിയിലേക്ക് ഇന്റേണ്‍ഷിപ്പിനായി നിയോഗിച്ചിട്ടുണ്ട്. എന്‍എംസിയുടെ നിര്‍ദേശപ്രകാരം ടീച്ചിംഗ് കോളജുകളില്‍ മെഡിക്കല്‍ ബിരുദ വിദ്യാര്‍ഥികള്‍ക്കാണ് ഇന്റേണ്‍ഷിപ്പ് നല്‍കുന്നത്. ഇവര്‍ യുക്രെയ്ന് അടക്കം വിദേശരാജ്യങ്ങളില്‍ പഠിച്ചവരാണ്. ഇവര്‍ക്കുള്ള സൗകര്യവും കോളജില്‍ ഒരുക്കാനാകുന്നില്ല.
മെഡിക്കൽ കോളജ്
വികസനം ഇഴയുന്നു
കോന്നി ഗവണ്മെന്റ് മെഡിക്കല്‍ കോളജില്‍ അടിയന്തരമായി വേണ്ടത് അത്യാഹിത വിഭാഗവും കിടത്തി ചികിത്സയുമാണ്. മെഡിക്കല്‍ കോളജ് ഉദ്ഘാടനം ചെയ്തിട്ടു വര്‍ഷങ്ങളായി. കഴിഞ്ഞ വര്‍ഷം ക്ലാസുകളും തുടങ്ങി. കുട്ടികള്‍ക്കു പഠനസൗകര്യത്തിന് മറ്റ് ആശുപത്രികളെ ആശ്രയിക്കേണ്ട സാഹചര്യം ഉണ്ടാകരുത്.
മലയോര മേഖല ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആതുരാലയമാണ് കോന്നി മെഡിക്കല്‍ കോളജ്. ഘട്ടംഘട്ടമായി ആശുപത്രി വികസിപ്പിക്കുകയാണ് വേണ്ടത്. പദ്ധതികള്‍ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും സമയബന്ധിതമായി പൂര്‍ത്തിയാക്കാനാകുന്നില്ല. മെഡിക്കല്‍ കോളജിലേക്കുള്ള റോഡ് വികസനം പോലും ഒന്നുമായിട്ടില്ല. യുഡിഎഫ് ഭരണകാലത്തു നടന്ന പ്രവര്‍ത്തനം മാത്രമാണ് റോഡ് വികസനത്തില്‍ ഇപ്പോഴുമുള്ളത്.
റോബിന് പീറ്റര്‍,
ജില്ലാ പഞ്ചായത്തംഗം.
ഉദ്ഘാടനം കഴിഞ്ഞു രണ്ടു വര്‍ഷം; കിടത്തിചികിത്സ കിടപ്പിൽത്തന്നെ!
10:22 PM Mar 26, 2023 | Deepika.com