കൊടുങ്ങല്ലൂർ: അഴീക്കോട് - മുനന്പം പാലം മൂന്ന് ആഴ്ചയ്ക്കുള്ളിൽ തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി. അഴീക്കോട് - മുനന്പം പാലം നിർമാണത്തിൽ നിലവിലുള്ള ടെൻഡർ നടപടിയിലെ തടസങ്ങൾ നീക്കി മൂന്ന് ആഴ്ചയ്ക്കുള്ളിൽ തീരുമാനങ്ങൾ എടുക്കണമെന്ന് ഇടക്കാല ഉത്തരവിലൂടെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കേരള പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്ക് നിർദേശം നൽകി.
കേരള തീരദേശ പരിപാലന അഥോറിറ്റിയുടെ ക്ലിയറൻസ് സർട്ടിഫിക്കറ്റും ഈ കാലയളവിനുള്ളിൽ ലഭ്യമാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. നിലവിലുള്ള ടെൻഡറിന്റെ കാലാവധി ഡിസംബർ 29 ന് അവസാനിച്ചുവെങ്കിലും പാലം സമരസമിതി ഹൈക്കോടതിയിൽ നൽകിയ ഹർജിയെ തുടർന്ന് ടെൻഡർ നടപടികളിലെ തീർപ്പിന് മാർച്ച് 31 വരെ ഹൈക്കോടതി സമയം അനുവദിച്ചിരുന്നു.
റീടെൻഡർ നടപടിയിലേക്ക് പോയാൽ സർക്കാരിന് കൂടുതൽ സാന്പത്തിക ബാധ്യത ഉണ്ടാകും എന്ന് മാത്രമല്ല പാലം നിർമാണ നടപടികൾ അനന്തമായി നീളുകയും ചെയ്യും എന്ന സമരസമിതിയുടെ വാദവും കോടതി നേരത്തേ അംഗീകരിക്കുകയുണ്ടായി.
ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് പുതിയ ഇടക്കാല ഉത്തരവ് കോടതി അനുവദിച്ചത്. സമരസമിതിക്ക് വേണ്ടി കെ.എം. മുഹമ്മദുണ്ണിയും ഒ.എൻ. അനിരുദ്ധനുമായിരുന്നു അഡ്വ. ഷാനവാസ് കാട്ടകത്ത് മുഖേന ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.
"അഴീക്കോട് - മുനന്പം പാലം: മൂന്ന് ആഴ്ചയ്ക്കുള്ളിൽ തീരുമാനം വേണം'
06:47 AM Mar 26, 2023 | Deepika.com