കൊടുങ്ങല്ലൂർ: ജനലക്ഷങ്ങൾ പങ്കെടുത്ത അശ്വതി നാളിലെ കാവുതീണ്ടൽ കഴിഞ്ഞതോടെ ആരവം ഒഴിഞ്ഞ കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ ഭരണി നാളായ ഇന്നലെ വെന്നിക്കൊടി ഉയർത്തി കൂശ്മാണ്ഡ ബലി നടത്തി. ദേവി - ദാരിക യുദ്ധത്തിൽ മുറിവേറ്റ ദേവി സുഖം പ്രാപിക്കുന്നതിന്റെ ആഹ്ലാദം പ്രകടിപ്പിച്ചാണ് പാരന്പര്യ അവകാശികളായ പട്ടാര്യ സമുദായത്തിന്റെ നേതൃത്വത്തിൽ വെന്നിക്കൊടി ഉയർത്തിയത്. ക്ഷേത്രത്തിന്റെ വടക്കേനടയിലും പടിഞ്ഞാറെ നടയിലും ചെത്തിമിനുക്കിയ അടയ്ക്കാമരത്തിൽ വെന്നിക്കൊടി ഉയർത്തിയശേഷം കുശുമാണ്ഡ ബലി നടത്തി. കഴിഞ്ഞ ഒരുമാസക്കാലമായി നടന്ന ഭരണി ആഘോഷങ്ങൾക്ക് ഇതോടെ സമാപനമായി.
ഫെബ്രുവരി 25ന് മലയൻതട്ടാൻമാരുടെ നേതൃത്വത്തിൽ പട്ടുംതാലിയും സമർപ്പിച്ച് കൊടിയേറ്റ് നിർവഹിച്ചതോടെയാണ് ഭരണി ആഘോഷങ്ങൾക്ക് തുടക്കമായത്. കഴിഞ്ഞ 18ന് തച്ചോളി തറവാട്ടുകാരുടെ നേതൃത്വത്തിൽ നടന്ന കോഴിക്കല്ല് മൂടൽ ചടങ്ങോടെ ആരംഭിച്ച തീർഥാടകരുടെ പ്രവാഹം കഴിഞ്ഞദിവസം അശ്വതി നാളിൽ നടന്ന കാവുതീണ്ടലോടെ വിരാമമായി. ഒരാഴ്ചക്കാലമായി നിത്യസമാനമായ അന്തരീക്ഷം സൃഷ്ടിച്ച കോമരങ്ങളും ഭക്തരും കാവുതീണ്ടലിനുശേഷം വിടവാങ്ങിയതോടെ ക്ഷേത്രത്തിൽ തിരക്കൊഴിഞ്ഞു.
അശ്വതി പൂജയ്ക്കുമുന്പായി അടച്ചിട്ട ശ്രീകോവിൽ ഇനി ഈ മാസം 31 നാണ് തുറക്കുക. ഇന്നലെ കാവുതീണ്ടലിനുശേഷം ഇന്നുപുലർച്ചെ കിഴക്കേനട തുറന്ന് പൂജാരിമാർ ദേവിക്ക് വരിയരി പായസം നേദിച്ചു. ചികിത്സ കഴിഞ്ഞ് ആദ്യമായി ദേവി ഭക്ഷണം കഴിക്കുന്നതു സംബന്ധിച്ചാണ് വരിയരി പായസം നേദിച്ചത്. തുടർന്ന് കിണ്ടിയിൽ ഉടയാടയും വാൽക്കണ്ണാടിയും വച്ച് നെറ്റിപ്പട്ടം വിരിച്ച് നിലവിളക്ക് കൊളുത്തി. ഇനി പള്ളിമാടത്തിലാണ് ദേവി വിശ്രമിക്കുക.
കൊടുങ്ങല്ലൂർ ഭരണി സമാപിച്ചു
06:45 AM Mar 26, 2023 | Deepika.com