പെരിന്തൽമണ്ണ: അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് പൂരം ആഘോഷവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെയും ദേവസ്വം പ്രതിനിധികളുടെയും യോഗം ചേർന്നു. ഭക്തജനങ്ങൾക്ക് പരമാവധി സൗകര്യങ്ങളും എല്ലാ വകുപ്പുകളുടെയും സഹകരണവും ഉറപ്പാക്കാനുമുള്ള നടപടികൾ സ്വീകരിക്കും.
പൂരം ദിവസങ്ങളിൽ വൻ തിരക്കും ഗതാഗത തടസവും നേരിടുന്നതിനാൽ ജനങ്ങൾ സഹകരിക്കണമെന്നു അധികൃതർ ആവശ്യപ്പെട്ടു. ക്ഷേത്രത്തിലേക്ക് എത്താൻ പരമാവധി പൊതുവാഹനങ്ങൾ ഉപയോഗിക്കണം.
സ്വകാര്യ വാഹനങ്ങൾക്ക് കാര്യമായ പാർക്കിംഗ് സ്ഥലമില്ല. കെഎസ്ആർടിസിയോട് കൂടുതൽ സർവീസുകൾ നടത്താൻ നിർദേശം നൽകി. കൂടുതൽ ശൗചാലയങ്ങളും സൗകര്യങ്ങളും ഒരുക്കുവാൻ പഞ്ചായത്തിനു നിർദേശം നൽകി. തടസമില്ലാതെ വൈദ്യുതി ലഭ്യമാക്കാനും തെരുവുവിളക്കുകൾ പ്രകാശിപ്പിക്കാനുമുള്ള നടപടികൾക്കായി വൈദ്യുതി ബോർഡിനോടു നിർദേശിച്ചു. പൂരം സ്ഥലത്ത് കുടിവെള്ളം ലഭ്യമാക്കാൻ ജല അഥോറിറ്റിയോടും ഗതാഗത നിയന്ത്രണത്തിനും ക്രമസമാധാനപാലനത്തിനും നടപടികൾ സ്വീകരിക്കാൻ പോലീസിനോടും നിർദേശിച്ചു. ലഹരിമരുന്ന് ഉപയോഗത്തിനെതിരേ എക്സൈസ് വകുപ്പും വെടിക്കെട്ട് ദിനങ്ങളിൽ അഗ്നിരക്ഷാസേനയും ജാഗ്രത പുലർത്തണം. ആരോഗ്യം-ലീഗൽ മെട്രോളജി വിഭാഗങ്ങൾ കടകളിൽ പരിശോധന നടത്തും. അന്നദാനവുമായി ബന്ധപ്പെട്ട ജോലിക്കാർക്കു താത്കാലിക ആരോഗ്യകാർഡ് നൽകാനും തീരുമാനിച്ചു. യോഗത്തിൽ പെരിന്തൽമണ്ണ സബ് കളക്ടർ ശ്രീധന്യ സുരേഷ് അധ്യക്ഷത വഹിച്ചു. തഹസിൽദാർ പി.എം. മായ, അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സഈദ, ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർ എം. വേണുഗോപാൽ, വിവിധ വകുപ്പ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
തിരുമാന്ധാംകുന്ന് പൂരം: പൊതുവാഹനങ്ങൾ ഉപയോഗിക്കാൻ നിർദേശം
12:07 AM Mar 26, 2023 | Deepika.com