തൃശൂർ: പാട്ടുരായ്ക്കൽ ദേവമാതാ സ്കൂളിന് മുന്പിൽ അത്യാധുനിക ട്രാഫിക് മാനേജ്മെന്റ് സംവിധാനമായ പെലിക്കൻ സിഗ്നലുകൾ നാളെ മുതൽ പ്രവർത്തനം ആരംഭിക്കും. റോഡിന്റെ ഇരുഭാഗത്തും സ്ഥാപിച്ചിട്ടുള്ള ക്രോസിംഗ് ബട്ടണ്‍ അമർത്തുന്പോൾ പച്ച സിഗ്നൽ മഞ്ഞയും ചുവപ്പുമായി മാറുന്നു എന്നതാണു പെലിക്കൻ സിഗ്നലുകളുടെ പ്രത്യേകത.
ഓരോ ഒന്നര മിനിറ്റിലും കാൽനട ക്രോസിംഗ് സജീവമാകുകയും ചെയ്യും. നിലവിൽ സിഗ്നലിന് റോഡുകൾ മുറിച്ചുകിടക്കാൻ 15 സെക്കൻഡ് ദൈർഘ്യമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വൈകാതെ തന്നെ സിഗ്നൽ ലൈറ്റുകളിൽ അത്യാധുനിക കാമറകൾ സ്ഥാപിച്ച് പോലീസ് കണ്ട്രോൾ റൂമുമായി ബന്ധിപ്പിക്കുന്നതാണ്. ഏഴു ലക്ഷം രൂപ മുടക്കി അത്യാധുനിക സംവിധാനം ഒരുക്കിയിരിക്കുന്നതു ദേവമാത സ്കൂളിന്റെ പിടിഡബ്ല്യുഎ ആണ്.
തൃശൂർ ജില്ലയിലെ ആദ്യത്തെ പെലിക്കൻ സിഗ്നൽ സംവിധാനത്തിന്റെ ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് 12 ന് തൃശൂർ സിറ്റി പോലീസ് കമ്മീഷണർ അങ്കിത്ത് അശോകൻ നിർവഹിക്കുമെന്നു ദേവമാത പ്രിൻസിപ്പൽ ഫാ. സണ്ണി പുന്നേലിപ്പറന്പിൽ സിഎംഐ, പിടിഡബ്ലിയുഎ പ്രസിഡന്റ് സുമിത്ത് എസ്. മോഹൻ എന്നിവർ അറിയിച്ചു.
ജില്ലയിലെ ആദ്യത്തെ പെലിക്കൻ സിഗ്നൽ സംവിധാനം ഉദ്ഘാടനം നാളെ
11:38 PM Mar 25, 2023 | Deepika.com