പത്തനംതിട്ട: കെഐപി കനാലിലൂടെ ജലമൊഴുക്ക് സുഗമമല്ലാത്തതു കാരണം കൃഷി കരിഞ്ഞുണങ്ങുന്നു. കനാല്‍ കടന്നുപോകുന്ന മേഖലകളില്‍ വേനല്‍ക്കാലത്ത് ആശ്രയമായിരുന്നത് ഇതിലൂടെയുള്ള നീരൊഴുക്കാണ്. എന്നാല്‍, ഇത്തവണ ഇതേവരെ എല്ലായിടത്തും വെള്ളമെത്തിയിട്ടില്ല.
കനാലിലൂടെ വെള്ളം എത്തുമ്പോള്‍ സമീപത്തെ കുടിവെള്ള സ്രോതസുകളും വറ്റാറുണ്ടായിരുന്നില്ല. പ്രധാന കനാല്‍ തുറന്നെങ്കിലും ഉപകനാലുകളിലൂടെ വെള്ളം ഒഴുകുന്നില്ല. അറ്റകുറ്റപ്പണികള്‍ ഇല്ലാത്തതിനാല്‍ വെള്ളം പാഴാകുന്നുവെന്നു കണ്ടതോടെയാണ് ജലം തുറന്നുവിടാത്തതെന്നു പറയുന്നു.
അനാസ്ഥയുടെ ഒഴുക്ക്
കൊടുമണ്‍ ഭാഗത്തുനിന്നു വി-കോട്ടയത്തിന്റെയും വള്ളിക്കോടിന്റെയും വിവിധ പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന കനാലില്‍ ഇക്കുറി ഇതേവരെ വെള്ളം എത്തിയില്ല.
അന്തിച്ചന്ത, തലയിറ, ഞക്കുനിലം, മണലേല്പടി തുടങ്ങി വിവിധ പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമത്തിന് ഒരു പരിധിവരെ പരിഹാരം കണ്ടിരുന്നതും കനാലിലെ ഒഴുക്കില്നിന്നായിരുന്നു.
വി-കോട്ടയം, വള്ളിക്കോട് വയലുകളിലെ പച്ചക്കറികൃഷികള്ക്കും വളരെ സഹായകമാകും. കനാലിൽ വെള്ളം തുറന്നുവിടണമെന്നാവശ്യപ്പെട്ട് അധികൃതരെ സമീപിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നു നാട്ടുകാര്‍ പറയുന്നു.
കരിഞ്ഞുണങ്ങുന്നു
കനാല്‍ വെള്ളം പ്രതീക്ഷിച്ചു കൃഷി നടത്തിയ വള്ളിക്കോട്, ഞക്കുനിലം, കൊടുമണ്‍ ഭാഗങ്ങളില്‍ ഇവ കരിഞ്ഞു തുടങ്ങി. നെല്‍ക്കൃഷിക്കും പച്ചക്കറി കൃഷിക്കും വെള്ളം കിട്ടിയിട്ടേയില്ല. ജലം ക്രമീകരിച്ചു വിടാനുള്ള സംവിധാനമില്ലാത്തതാണ് പ്രശ്നമായത്. അടൂര്‍ മേഖലയിലും സമാനമായ വിഷയങ്ങളുണ്ട്. കലഞ്ഞൂരില്നിന്നുള്ള ഉപകനാലുകളിലും വെള്ളം കടത്തിവിടുന്നില്ല.
കനാലില്‍ നീരൊഴുക്കില്ല, കൃഷികള്‍ കരിയുന്നു
10:37 PM Mar 25, 2023 | Deepika.com