കുഴൽമന്ദം: തലയ്ക്ക് അടിയേറ്റ് യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് സുരേന്ദ്രൻ പോലീസ് പിടിയിൽ. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. സംസാരശേഷിയില്ലാത്ത സുരേന്ദ്രനെ ആംഗ്യഭാഷ വശമുള്ള വിഗ്ദധനെ കൊണ്ട് ചോദ്യം ചെയ്ത ശേഷമായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുകയെന്ന് പോലീസ് അറിയിച്ചു.
ഭർത്താവും വീട്ടമ്മയുടെ സുഹൃത്തിനെയും കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ സുഹൃത്തിനെ ചോദ്യം ചെയ്തപ്പോൾ കൊലപാതകത്തിൽ പങ്കില്ലെന്ന് സൂചന ലഭിച്ചതിനെ തുടർന്ന് വിട്ടയക്കുകയായിരുന്നു. എന്നാൽ ഭർത്താവ് സുരേന്ദ്രനാണ് കൊലപാതകം നടത്തിയെന്നാണ് പോലീസ് നിഗമനം. തേങ്കുറുശി തെക്കേക്കര കോട്ടപ്പള്ളം വീട്ടിൽ ഉഷ(42)യെ ബുധനാഴ്ച രാത്രി മരിച്ചനിലയിൽ കണ്ടെത്തിയത്.
ഒന്നര വർഷം മുന്പാണ് വടക്കഞ്ചേരി മുടപ്പല്ലൂർ ചക്കാന്തറ സ്വദേശിയായ ഉഷയും കുഴൽമന്ദം കോട്ടപ്പള്ള തെക്കേകരയിൽ സ്ഥലംവാങ്ങി വീട് നിർമിച്ചത്. തുടർന്ന് ഉഷയും ഭർത്താവ് സംസാരശേഷിയില്ലാത്ത സുരേന്ദ്രനും താമസം തുടങ്ങി. ഉഷയും സൃഹത്തും തമ്മിലുള്ള ബന്ധത്തെച്ചൊല്ലി കുടുംബത്തിൽ നിത്യേന പ്രശ്നങ്ങളുണ്ടായിരുന്നുവത്രെ. ഇതിന്റെ ഭാഗമായി ആറു മാസം മുന്പ് സുരേന്ദ്രൻ ഭാര്യക്കും സുഹൃത്തിനുമെതിരെ കുഴൽമന്ദം പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് ഇരുകൂട്ടരെയും സ്റ്റേഷനിൽ വിളിച്ച് സംസാരിച്ച് പ്രശ്നം ഒത്തുതീർപ്പാക്കി. എന്നാൽ ഉഷ സുഹൃത്തുമായി സൗഹൃദം തുടർന്നു. ഇതിൽ കുപിതനായ സുരേന്ദ്രൻ ഭാര്യയിൽ നിന്ന് മൂന്നു മാസമായി അകന്നു താമസിക്കുകയായിരുന്നു. ഭർത്താവിനെ ചോദ്യം ചെയ്ത ശേഷമേ യഥാർഥസംഭവം അറിയാൻ കഴിയൂവെന്നാണ് പോലീസ് നിഗമനം.
തലയ്ക്കടിയേറ്റു മരിച്ച സംഭവം: ഭർത്താവ് കസ്റ്റഡിയിൽ
01:07 AM Mar 25, 2023 | Deepika.com