തൃക്കൂര്: തുരുത്തിപ്പാടത്ത് കൊതുകിന്റെ അതിസാന്ദ്രത കണ്ടെത്തി. ആരോഗ്യ വകുപ്പ് പ്രതിരോധ നടപടികൾ തുടങ്ങി. തൃക്കൂർ പഞ്ചായത്തിലെ മൂന്നു വർഡുകൾ ഉൾപ്പെടുന്ന പ്രദേശത്താണു കൊതുക് ക്രമാധീതമായി പെരുകുന്നത് കണ്ടെത്തിയത്. വേനൽ ശക്തമാവുകയും പാടവും പുഴയും വരളുകയും ചെയ്തതാണു കൊതുക് വർധിക്കാൻ കാരണം. കനാലിലും പാടത്തെ ചാലുകളിലും വെള്ളം നിറഞ്ഞതോടെ കൊതുക് പ്രചനനം കൂടി.
കൊതുകുശല്യം രൂക്ഷമായതോടെ പ്രദേശവാസികള്‍ തൃക്കൂര് കുടുംബാരോഗ്യകേന്ദ്രത്തിൽ വിവരമറിയിച്ചു. തുടര്‍ന്ന് മെഡിക്കല്‍ ഓഫീസര്‍ അനുപമ വിജയന്റെ നേതൃത്വത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ സ്ഥലം സന്ദര്‍ശിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കു റിപ്പോര്‍ട്ട് നൽകി.
ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്നുള്ള വെക്ടര്‍ കണ്ട്രോള് സംഘം സ്ഥലത്തെത്തി പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങുകയായിരുന്നു. തൃക്കൂർ പഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ നമ്പാടൻ, മെഡിക്കല്‍ ഓഫീസർ, പഞ്ചായത്തംഗങ്ങൾ എന്നിവരുടെ നേതൃത്വത്തില്‍ ആർആർടിമാരുടെ യോഗം ചേർന്ന് രോഗപ്രതിരോധ പ്രവർത്തനങ്ങളും തുടങ്ങിയിട്ടുണ്ട്.
ആരോഗ്യ പ്രവർത്തകരുടെ പ്രത്യേക നിരീക്ഷണത്തിലാക്കിയ പ്രദേശത്ത് ഫോഗിംഗും, സ്പ്രേയിംഗും നടത്തുന്നുണ്ട്.
ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നും മറ്റത്തൂര്‍ സാമൂഹ്യ ആരോഗ്യകേന്ദ്രത്തില്‍നിന്നും സ്പ്രേയിംഗിനുള്ള മരുന്നുകള്‍ ആവശ്യത്തിന് എത്തിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
തൃക്കൂര് തുരുത്തിപ്പാടത്ത് കൊതുകിന്റെ അതിസാന്ദ്രത; ആശങ്ക വേണ്ടെന്ന് അധികൃതർ
12:58 AM Mar 25, 2023 | Deepika.com