തൃശൂർ: കാർഷിക അനുബന്ധ മേഖലയ്ക്കും തൊഴിൽ സംരംഭങ്ങൾക്കും ഉൗന്നൽ നൽകുന്ന ജില്ലാ പഞ്ചായത്തിന്റെ ബജറ്റ് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ അവതരിപ്പിച്ചു. കാർഷിക - അനുബന്ധ മേഖലയ്ക്കായി 10 കോടി രൂപയും ആരോഗ്യ-സേവന മേഖലകൾക്കായി 35 കോടി രൂപയും പശ്ചാത്തല മേഖലയുടെ വികസനത്തിനായി 40 കോടിയും നീക്കിവച്ചു. ഗ്രാമീണ മേഖലയുടെ വികസനത്തോടൊപ്പം വിഭവസമാഹരണത്തിനും ബജറ്റിൽ ഉൗന്നലുണ്ട്. ഭരണച്ചെലവു കുറച്ചു കൂടുതൽ തുക വികസനങ്ങൾക്കു ലഭ്യമാക്കും. ജില്ലാപഞ്ചായത്തിന് ആസ്തി സൃഷ്ടിക്കും.
ജില്ലാ പഞ്ചായത്തിന്റെ ധനസഹായത്തോടെ ആരംഭിക്കുന്ന തൊഴിൽ സംരംഭങ്ങൾ "സംരംഭ’ എന്ന ബ്രാൻഡിനു കീഴിലാക്കും. മൃഗസംരക്ഷണ വകുപ്പുമായി ചേർന്നു മുന്തിയ ഇനം പശുക്കളുടെ ഫാം ആരംഭിച്ച് പാൽ, പാലുൽപ്പന്നങ്ങൾ, മൂല്യവർധിത ഉൽപ്പന്നങ്ങൾ എന്നിവ സ്വന്തം ബ്രാൻഡായി ഇറക്കാനും പദ്ധതിയുണ്ട്.
മാലിന്യ പ്രശ്നത്തിനു ശാശ്വത പരിഹാരമായി മാതൃക സൃഷ്ടിക്കും. തെരഞ്ഞെടുത്ത 29 പഞ്ചായത്തുകളിൽ ആരംഭിച്ച ശുചിപൂർണ പദ്ധതിക്കു പരിപാടികൾ ആസൂത്രണം ചെയ്യും. ചേലക്കര ജില്ലാ കൃഷിത്തോട്ടത്തിൽ സീവേജ് ട്രീറ്റ്മെന്റ് സ്ഥാപിക്കാൻ ഒരു കോടിയും കുടിവെള്ള വിതരണത്തിന് മൂന്നുകോടിയും വകയിരുത്തി.
കാൻസർ മുക്ത തൃശൂരിനായി ആരംഭിച്ച "ക്യാൻ തൃശൂർ’ പദ്ധതിക്കായി 1.5 കോടി രൂപയും മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കു വിവിധ പരിപാടികൾക്കായി 2.5 കോടിയും നീക്കിവച്ചു. ചേറ്റുവക്കോട്ട സൗന്ദര്യവത്കരണത്തിനും ടൂറിസം കേന്ദ്രമാക്കി മാറ്റുന്നതിനും പദ്ധതിയുണ്ടാകും. പട്ടികജാതി കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിനും ആദിവാസി ഉൗരുകളുടെ പുനരുദ്ധാരണത്തിനും വിദൂര ആദിവാസി ഉൗരുകളിൽ നടപ്പാക്കുന്ന വിദ്യാതരംഗം പദ്ധതിക്കും തുക വകയിരുത്തി. 134,01,50,422 രൂപ വരവും 133,33,10,000 രൂപ ചെലവും 68,40,422 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് അധ്യക്ഷത വഹിച്ചു.
ക്ഷീര മേഖലയിലും തൊഴിൽ സംരംഭങ്ങൾക്കും ബ്രാൻഡ്
01:05 AM Mar 24, 2023 | Deepika.com