സ്വന്തം ലേഖകൻ
മുളങ്കുന്നത്തുകാവ്: തൃശൂർ മെഡിക്കൽ കോളജിൽ മരുന്നുമാറിയതിനെ തുടർന്നു രോഗി ഗുരുതരാവസ്ഥയിലായ സംഭവത്തിൽ ഫോറൻസിക് വിഭാഗം ഇന്ന് അന്വേഷണത്തിനെത്തും. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ നിർദേശപ്രകാരം കൊല്ലം ഗവ. മെഡിക്കൽ കോളജിലെ ഫോറൻസിക് വിഭാഗം മേധാവി ഡോ. രഞ്ജു രവീന്ദ്രന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാണ് എത്തുന്നത്. സമിതിയുടെ പ്രഥമ സിറ്റിംഗ് രാവിലെ 10ന് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നടക്കും.
ചാലക്കുടി പോട്ട സ്വദേശി അമലി (25)നു നൽകിയ മരുന്നു കുറിപ്പ്, ഫാർമസിയിൽനിന്നു നൽകിയ മരുന്ന്, ശാരീരിക അസ്വസ്ഥതകളെക്കുറിച്ചുള്ള മെഡിക്കൽ റിപ്പോർട്ട് എന്നിവ പരിശോധിക്കും. ഇതിനുശേഷം വിശദ റിപ്പോർട്ട് മെഡിക്കൽ കോളജ് അധികൃതർ സമർപ്പിക്കും. ഐസിയുവിൽ ചികിത്സയിൽ തുടരുന്ന അമൽ അപകടനില തരണം ചെയ്തെന്നും വൈകാതെ മുറിയിലേക്കു മാറ്റുമെന്നും ഡോക്ടർമാർ പറഞ്ഞു.
ചാലക്കുടി എംഎൽഎ ടി.ജെ. സനീഷ്കുമാർ ജോസഫ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി അമലിനെക്കണ്ടു സാന്പത്തിക സഹായം നൽകി. വാടകവീടുപോലും നഷ്ടമായ അമലിനോട് ആശുപത്രിവിട്ടശേഷം തന്നെ കാണണമെന്നും നിർദേശിച്ചു. വീടിന്റെ കാര്യം ശരിയാക്കാമെന്നും എംഎൽഎ ഉറപ്പു നൽകിയിട്ടുണ്ട്.
ഫോറൻസിക് വിഭാഗം ഇന്ന് അന്വേഷണത്തിനെത്തും
01:05 AM Mar 24, 2023 | Deepika.com